ലഹരി വിരുദ്ധ പ്രചാരണത്തിൽ കുട്ടികൾക്ക് സന്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന് ഇന്ന് തുടക്കം. ക്യാംപെയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്തിച്ചു. പ്രസംഗത്തിൽ മയക്കുമരുന്നിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയണം, സർവ്വനാശം ഒഴിവാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. മയക്കുമരുന്ന് മുക്ത സംസ്ഥാനമാണ് ലക്ഷ്യം. ഏതു വിധേനയും അത് സാധ്യമാക്കുമെന്നും മുഖ്യമന്ത്രി.

ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരുമാസം നീണ്ട് നില്‍ക്കുന്ന വിപുലമായ പരിപാടികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഒക്ടോബര്‍ 9ന് കുടംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ ലഹരി വിരുദ്ധ സഭ നടത്തും. ഒക്ടോബര്‍ 14ന് ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്ററേഷനുകള്‍ എന്നിവടങ്ങളില്‍ വ്യാപരി വ്യവസായികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിക്കും. .ഒക്ടോബര്‍ 16ന് സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ജനജാഗ്രത സദസ്സുകള്‍ നടത്തും. നവംബര്‍ 1ന് എല്ലാ വിദ്യാലയങ്ങലിലും ലഹരി വിരുദ്ധ ശ്രംഖലയും സംഘടിപ്പിക്കും.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗം

‘അധികാരത്തിന്റെ ഭാഷയിൽ അല്ല.മനുഷ്യത്വത്തിന്റെ ഭാഷയിൽ പറയുന്നു. മയക്കുമരുന്നിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയണം. തലമുറ നശിച്ചു പോകും. സർവനാശം ഒഴിവാക്കണം. അറിഞ്ഞ പല കാര്യങ്ങളും പറയാൻ സംസ്കാരം അനുവദിക്കുന്നില്ല. അതിശയോക്തി അല്ല. സത്യമാണ്. ചികിത്സയ്ക്ക് പോലും തിരിച്ചു കൊണ്ടുവരാൻ ആവാത്ത വിധം നശിക്കുന്നു. വലിയ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈ കാമ്പയിൻ.ലഹരി സംഘങ്ങൾ കുട്ടികളെ ലക്ഷ്യം വെക്കുന്നു. കുട്ടികളെ ഏജന്റുമാര്‍ ആക്കുന്ന തന്ത്രം ഉപയോഗിക്കുന്നു. മയക്കുമരുന്ന് സംഘങ്ങൾ വഴിയിൽ കാത്തു നിൽക്കുന്ന ഭൂതങ്ങളാണ്. ഫുട്ബോൾ കളിക്കുന്ന കുട്ടികൾക്ക് ചോക്കലെറ്റ് നൽകുന്നു. എന്തും ചെയ്യുന്ന ഉന്മാദ അവസ്ഥയിലേക്ക് എത്തുന്നു. മുതിർന്നവർക്ക് വലിയ ഉത്തരവാദിത്തം ഉണ്ട്. കണ്ടെത്താൻ എളുപ്പമല്ലാത്ത രൂപത്തിലാണ് ലഹരി. കുഞ്ഞുങ്ങളിലെ അസാധാരണ മാറ്റം ശ്രദ്ധിക്കണം. കുട്ടികളെ കാര്യർമാർ ആക്കുന്നു. പിന്നിൽ അന്താരാഷ്ട്ര മാഫിയകൾ. സർക്കാർ ലഹരി വിരുദ്ധ കാമ്പയിന് നൽകുന്നത് വലിയ പ്രാധാന്യം.

മയക്കുമരുന്ന് മുക്ത സംസ്ഥാനമാണ് ലക്ഷ്യം. ഏതു വിധേനയും സാധ്യമാക്കും. അസാധ്യം എന്ന് തോന്നുന്നുണ്ടാവാം. അമ്മമാരുടെ കണ്ണീർ തുടക്കണം. ഇത് കൂട്ടായ പോരാട്ടം. ഒന്നിച്ചു മുന്നോട്ട് വരണം. ഇത് വിജയിച്ചാൽ ജീവിതം വിജയിച്ചു .തോറ്റാൽ മരണം.അത്ര ഗൗരവം’ എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Top