കോടിയേരിക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ഇടപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ !

ചെന്നൈ: സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന് മികച്ച ചികിത്സ ഉറപ്പാക്കാൻ ഇടപെട്ട് തമിഴ് നാട് സർക്കാർ. ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടതായാണ് റിപ്പോർട്ട്. സി.പി.എം തമിഴ്നാട് നേതൃത്വവും ഇതിനായി അപ്പോളോ അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രി. അനാരോഗ്യം മൂലം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കൊടിയേരി ഇന്ന് രാവിലെയാണ് മികച്ച ചികിത്സയ്ക്കായി ചെന്നൈയിലെത്തിയത്.

കോടിയേരിക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താനാണ് തമിഴ് നാട് സർക്കാർ ശ്രമിക്കുന്നത്.
അപ്പോളോ ആശുപത്രിയിൽ നിലവിൽ 15 ദിവസത്തെ ചികിത്സയാണ് നിശ്ചയിച്ചതെങ്കിലും ചിലപ്പോൾ അതിലും കൂടുതൽ ദിവസങ്ങൾ വേണ്ടി വന്നേക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ ചികിത്സക്കിടെയാണ് കോടിയേരി വീട്ടിലെത്തിയിരുന്നത്. ആരോഗ്യം മോശമായതിനെ തുടർന്ന് ഞായറാഴ്ച നടന്ന സി.പി.എം സംസ്ഥാന നേതൃയോഗങ്ങളിൽ, സെക്രട്ടറി പദം അദ്ദേഹം ഒഴിയുകയും ചെയ്തു. കോടിയേരി ചെന്നൈയിലേക്ക് തിരിക്കും മുൻപ്, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തെ യാത്രയയക്കാൻ എത്തിയിരുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും മുതിർന്ന സി.പി.എം നേതാക്കളുമായി ഏറെ അടുപ്പം പുലർത്തുന്ന വ്യക്തിയാണ് എം.കെ സ്റ്റാലിൻ. കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ്സിൽ കോടിയേരിയുമായി അദ്ദേഹം വേദി പങ്കിട്ടിരുന്നു. അന്ന് കോടിയേരിയേയും പിണറായിയെയും ഉൾപ്പെടെ സാക്ഷിയാക്കിയാണ്, “തന്റെ പേര് സ്റ്റാലിൻ എന്നാണെന്നും, താനും നിങ്ങളും തമ്മിലുള്ള ബന്ധത്തിന് ഇതിനേക്കാൾ കൂടുതൽ ഒരു വിശേഷണം ആവശ്യമില്ലന്നും” സ്റ്റാലിൻ പറഞ്ഞിരുന്നത്. നിലവിൽ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെ മുന്നണിയിലെ പ്രധാന ഘടക കക്ഷിയാണ് സി.പി.എം.

Top