‘എതിർക്കുന്നവർക്ക് വികസനം വേണ്ട എന്നതാണ് നിലപാട്’, കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

പാലക്കാട് : കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക്‌ രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് കിസാൻ സഭ 35ാം ദേശീയ സമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൊതുമേഖലയെ വിറ്റുതുലയ്ക്കാൻ കോൺഗ്രസ് തുടക്കം കുറിച്ചു. ഇന്നത് ബിജെപി വീറോടെ നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. കേന്ദ്രസർക്കാരിന് മതനിരപേക്ഷതയോട് തെല്ലും ബഹുമാനമില്ല. മതാടിസ്ഥാനനത്തിലല്ല നമ്മുടെ പൗരത്വം. എന്നാൽ സർക്കാർ പറയുന്നത് മതാടിസ്ഥാനത്തിലാവണം എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യം തകർക്കലാണ് കേന്ദ്രത്തിന്റെ ഉദ്ദേശം. വിവാഹബന്ധം വേർപിരിക്കുന്നത് സിവിൽ നടപടിക്രമമായാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ മുസ്ലീമിന്റേതായാലത് ക്രിമിനലായി വേണമെന്നാണ് സർക്കാർ പറയുന്നത്. ഭിന്നിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്തും മാറ്റിമറിക്കാമെന്ന അവസ്ഥ അനുവദിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. കേന്ദ്രസർക്കാർ വാചകത്തിൽ ഫെഡറൽ തത്വം പറയുകയും. പ്രയോഗത്തിലത് മറക്കുകയും ചെയ്യുന്നു. എതിർക്കുന്നവർക്ക് വികസനം വേണ്ട എന്ന നിലപാട് ശരിയല്ല. ഉന്നത വിദ്യാഭ്യാസത്തെ തകർക്കാൻ പല രൂപത്തിൽ, ഭാവത്തിൽ അരങ്ങേറ്റങ്ങൾ നടന്നുവെന്നും പിണറായി കൂട്ടിച്ചേർത്തു.

അതേസമയം കോൺഗ്രസിനെയും മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസ് നിലപാടിൽ വ്യക്തതയില്ല. ബിജെപി നിലപാടിനെ പാർലമെന്റിൽ തുറന്നു കാട്ടാൻ കഴിയുന്നില്ലേ എന്നതാണ് രാജ്യമാകെ ഉയരുന്ന ചോദ്യം. ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തയാളാണ് കേരളത്തിലെ കോൺഗസ് അധ്യക്ഷൻ. വേണമെങ്കിൽ ഞാൻ ബിജെപിയാകുമെന്നും അദ്ദേഹം പറയുന്നു. വർഗ്ഗീയതയോട് സമരസപ്പെടുകയാണ് കോൺഗ്രസ്.

Top