പൊലീസിലെ ചിലർ വൈകൃതങ്ങൾ കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നുവെന്നും അവരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്രിമനലുകളെ നേരിടാനാണ് പോലീസ് സേന. ആ പൊലീസ് സേനയിൽ ക്രിമിനലുകൾ വേണ്ട. ലോക്കപ്പ് മർദനം ഉണ്ടായാൽ അത് പൊലീസ് അന്വേഷിക്കണ്ട. അത് സി.ബി.ഐ യെ ഏൽപ്പിക്കും. ഇത്തരം സംഭവങ്ങൾ വലിയ രീതിയിൽ കുറഞ്ഞു. മികവാർന്ന കുറ്റാന്വേഷണ രീതി നമുക്ക് നടപ്പാക്കാൻ കഴിയുന്നു. പൊലീസ് സേന അഭിവൃദ്ധിയിൽ നിന്ന് അഭിവൃദ്ധിയിലേക്ക് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

പണ്ട് പോലീസ് ജനദ്രോഹ സേനയായിരുന്നു.നാടുവാഴികളുടേയും ജന്മികളുടെയും കൊല്ലും കൊലക്കും പോലീസ് അന്ന് വലിയ പിന്തുണയാണ് നൽകിയിരുന്നത്. അക്കാലത്ത് തൊഴിലാളികൾ ചെറിയ ഒരു ജാഥ നടത്തിയാൽ പോലീസ് തല്ലി തകർക്കുമായിരുന്നു. ജനങ്ങൾക്കെതിരായ സേന ആയിരുന്നു അന്ന് പോലീസ്. ഭയപ്പാടോടെയായിരുന്നു പോലീസിനെ ജനങ്ങൾ കണ്ടിരുന്നത്. ഇ.എം.എസ് സർക്കാരാണ് പോലീസിൽ മാറ്റമുണ്ടാക്കിയത്. അക്കാലത്ത് തൊഴിൽ സമരത്തിൽ പോലീസ് ഇടപെടേണ്ടതിലെന്ന് സർക്കാർ തീരുമാനിച്ചു. ലോക്കപ്പ് മർദ്ദനം പാടില്ലെന്ന നിലപാടെടുത്തത് ഇ എം.എസ് സർക്കാരാണ്. അത് അന്നത്തെ വിപ്ലവകരമായ തീരുമാനമായിരുന്നു. ഇപ്പൊ പോലീസ് ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയുന്ന വിധം മാറി. പ്രൊഫഷണലുകൾ പോലീസിൽ ചേരുന്നു. ഇന്ന് പൊലീസിനെ പലപ്പോഴും പ്രകോപിപ്പിച്ച് ഇടപെടുത്താൻ ശ്രമിക്കുന്നു. പൊലീസ് അനിതരസാധാരണമായ സംയമനം കാണിക്കുന്നു. സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് കൊണ്ടാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top