രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ ഒരുമിച്ച് വിതരണം തുടങ്ങിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജൂലായ് – ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു. ഓണത്തിന് മുമ്പായി ഗുണഭോക്താക്കള്‍ക്ക് 3200 രൂപ വീതം ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏല്‍പ്പിച്ചിട്ടുള്ളത്. ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തില്‍ ജനങ്ങളുടെ കയ്യില്‍ പണമെത്തേണ്ടത് വളരെ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ഇക്കാര്യം കണക്കിലെടുത്ത് ജൂലായ് – ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 1481.87 കോടി രൂപ അനുവദിച്ചു. ഓഗസ്റ്റ് പത്തിനകം വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അന്തിമ പട്ടിക പ്രകാരം 48,52,098 പേരാണ് ഗുണഭോക്താക്കളായിട്ടുള്ളത്.

24.85 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടും, ബാക്കിയുള്ളവര്‍ക്ക് സഹകരണബാങ്ക് വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കും. 3200 രൂപ ഈ മാസം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Top