‘ദല്ലാളിനെ നന്നായി അറിയുക യുഡിഎഫിന്, ദല്ലാളിനെ ഇറക്കിവിട്ടയാളാണ് ഞാന്‍’: മുഖ്യമന്ത്രി

തിരുവനന്തപുരം: വസ്തുതയുമായി ബന്ധമില്ലാത്ത വിചിത്ര ആരോപണങ്ങളെന്ന് സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സതീശനും വിജയനും തമ്മില്‍ വ്യത്യാസം ഉണ്ട്. ദല്ലാളിനെ നന്നായി അറിയുക യുഡിഎഫിനാണ്. കേരള ഹൗസില്‍ ബ്രേക് ഫാസ്റ്റ് കഴിക്കുന്നതിനിടെ ദല്ലാളിനോട് ഇറങ്ങി പോകാന്‍ പറഞ്ഞ ആളാണ് താന്‍. അത് പറയാന്‍ വിജയന് മടിയില്ലെന്നും ദല്ലാള്‍ തന്റെ അടുത്തു വന്നു എന്നത് ആവശ്യത്തിന് വേണ്ടി കെട്ടി ചമച്ച കഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

തന്റെ അടുത്ത് വരാന്‍ അയാള്‍ക്ക് മാനസിക അവസ്ഥ ഉണ്ടാകില്ല. മറ്റ് പലയിടത്തും പോകും. അത്ര പെട്ടെന്ന് തന്റെ അടുത്ത് വരാനുള്ള മാനസിക നില ദല്ലാളിന് ഉണ്ടാകുമെന്ന് കരുതുന്നില്ല. മറ്റു പലയിടത്തും പോകുമെങ്കിലും പരാതി വരുന്നത് അധികാരത്തില്‍ വന്നുമൂന്നാം മാസമാണ്. താന്‍ പ്രത്യേക താല്പര്യം കാണിച്ചു എന്നത് ശരിയല്ല. സോളാറില്‍ രാഷ്ട്രീയ താല്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ഇല്ല. സോളാറില്‍ ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നാണ് ആദ്യം മുതലുള്ള നിലപാട്. ഉമ്മന്‍ചാണ്ടിക്കെതിരെ മുന്‍പ് ആരോപണം ഉന്നയിച്ചത് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജാണ്. പാതിരാത്രിയില്‍ പരാതിക്കാരിയെ വിളിച്ചു സംസാരിച്ചത് കോണ്‍ഗ്രസ് ഭരണഘടന അല്ലല്ലോ എന്ന് ചോദിച്ചത് ഞങ്ങളല്ല. വേട്ടയാടലിന്റെ ചരിത്രം പറഞ്ഞാല്‍ യുഡിഎഫിനു അത്ര സുഖമാകുമോ എന്നും പിടി ചാക്കോ മുതല്‍ ഉള്ള ചരിത്രം പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി നല്‍കി. ആരെയും വേട്ടയാടിയിട്ടില്ല. ലഭ്യമല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ അന്വേഷണത്തിനു പ്രയാസമാണ്. റിപ്പോര്‍ട്ടില്‍ നിയമ പരിശോധന നടത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ പ്രമേയം സഭ തള്ളി.

Top