വിരുന്നില്‍ പങ്കെടുത്തതിലെ പ്രശ്‌നമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് :വി എന്‍ വാസവന്‍

കൊച്ചി: ബിഷപ്പുമാര്‍ പ്രധാനമന്ത്രി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തതിലെ പ്രശ്‌നമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. മണിപ്പൂരില്‍ പ്രശ്‌നം പരിഹരിക്കാതെ വിരുന്നിന് ക്ഷണിച്ച പ്രധാനമന്ത്രിയുടെ നിലപാട് കാപട്യമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പങ്കെടുത്തതിലെ പ്രശ്‌നമല്ല പറഞ്ഞത്. അക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയതാണെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും സുരക്ഷ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് അല്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വിമാനത്തില്‍ കയറിയപ്പോള്‍ പോലും ആക്രമിക്കാന്‍ ആളു വന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി വീഴുന്നത് ആരൊക്കെയെന്ന് ആര്‍ക്കുമറിയില്ല. കൈയ്യില്‍ ഒരു കരിങ്കൊടിയുമായി ചാടിവീഴുകയാണ്. തീവ്രവാദിയാണോ എന്ന് പോലും അറിയില്ല. അതിനാല്‍ പിടിച്ചുമാറ്റല്‍ പ്രക്രിയ സ്വാഭാവികമായി നടക്കും.അക്രമപ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ കേസെടുക്കുക സ്വാഭാവികമെന്നും വി എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം മറന്നുവെന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ കെസിബിസി രംഗത്തെത്തി. സജി ചെറിയാന്റെ വാക്കുകള്‍ക്ക് ഔന്നത്യമില്ലെന്നും പ്രത്യേക നിഘണ്ടുവില്‍ നിന്ന് വാക്കുകള്‍ എടുത്താണ് മന്ത്രി സംസാരിക്കുന്നതെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ദീപിക പത്രവും മുഖ്യമന്ത്രിയേയും സജി ചെറിയാനേയും വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.

ബിഷപ്പുമാര്‍ക്കെതിരെയുളള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കണ്ടിട്ടില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. നവകേരള സദസിലെ ജനപങ്കാളിത്തം കണ്ടുള്ള വേദനകൊണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നതെന്ന് മന്ത്രി പരിഹസിച്ചു. അണയാന്‍ പോകുന്ന ദീപം ആളിക്കത്തുന്നു. കോണ്‍ഗ്രസ് അണയാന്‍ പോകുന്ന ദീപമാണ്. യദുകുലം നശിച്ച പോലെ കോണ്‍ഗ്രസ് തമ്മിലടിച്ച് നശിക്കുകയാണ്. അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിന് ‘വേണ്ടണം’ എന്ന നിലപാട് ആണ് പുലര്‍ത്തുന്നതെന്നും വി എന്‍ വാസവന്‍ വിമര്‍ശിച്ചു.

Top