സാങ്കേതിക വിദ്യ വളരുന്നതിനൊപ്പം സൈബര്‍ കുറ്റകൃത്യങ്ങളും കൂടുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സാങ്കേതിക വിദ്യ വളരുന്നതിനൊപ്പം സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തെ വേണ്ട പ്രാധാന്യത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ വരെ ഊരാക്കുടുക്കില്‍പ്പെടുന്നു. ചിലര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. ആവശ്യമായ ബോധവത്കരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസില്‍ പുതുതായി രൂപവല്‍ക്കരിച്ച സൈബര്‍ ഡിവിഷന്റെയും പുതിയ പൊലീസ് കെട്ടിടങ്ങളുടേയും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സൈബര്‍ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം കൂട്ടുമെന്നും സൈബര്‍ സാങ്കേതിക മേഖലയിലെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താനുള്ള അന്വേഷണം കൂടുതല്‍ മികച്ചതാക്കും. സാമ്പത്തിക തട്ടിപ്പിനെതിരെ സമൂഹം ജാഗ്രത പാലിക്കണം. ‘എന്നെ പറ്റിച്ചോളൂ’ എന്ന് പറഞ്ഞ് ആളുകള്‍ അങ്ങോട്ട് പോകുന്നു. അമിതലാഭം പ്രതീക്ഷിച്ചാണ് പലപ്പോഴും ആളുകള്‍ കെണിയില്‍ വീഴുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് സേനയില്‍ ‘ഈഗോ’ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസുകാര്‍ക്ക് തങ്ങള്‍ സേനയിലെ അംഗങ്ങളാണെന്ന തിരിച്ചറിവുണ്ടാകണം. പൊലീസുകാര്‍ ജാഗ്രത പ്രകടിപ്പിച്ചപ്പോള്‍ വമ്പിച്ച നേട്ടമുണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

2023-ല്‍ മാത്രം സൈബര്‍ കുറ്റകൃത്യങ്ങളില്‍ 2098 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് പറഞ്ഞു. 2021 ല്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ 20 എഫ്‌ഐആര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച 3331 സിം കാര്‍ഡുകള്‍ നശിപ്പിച്ചുവെന്നും ഡിജിപി പറഞ്ഞു.

Top