നവകേരള സദസ്സില്‍ കേന്ദ്ര ധനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

വകേരള സദസ്സില്‍ കേന്ദ്ര ധനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തെക്കുറിച്ചുള്ള കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വാദം വിചിത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുസാറ്റ് ദുരന്തത്തിന്റെ സാഹചര്യത്തില്‍ ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് നവകേരള സദസ് പര്യടനം തുടരുന്നത്. കൊടുവള്ളിയിലെ നവകരള സദസില്‍ പങ്കെടുത്തതിന് പ്രാദേശിക നേതാക്കളെ കോണ്‍ഗ്രസും മുസ്ലിം ലീഗും സസ്‌പെന്‍ഡ് ചെയ്തു.

നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. തുടര്‍നടപടി വേണ്ടെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. നവകേരള സദസിന് സ്‌കൂള്‍ ബസുകള്‍ വിട്ട് നല്‍കിയതും കുട്ടികളെ സ്വീകരണ ചടങ്ങില്‍ പങ്കെടുപ്പിച്ചതും ഹൈക്കോടതിയുടെ വിമര്‍ശനത്തിന് കാരണമായിരുന്നു.നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനം മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു. ഇന്ന് ഒന്‍പത് മണിക്ക് തിരൂര്‍ ബിയാന്‍കോ കാസിലില്‍ നടക്കുന്ന പ്രഭാത സദസ്സോടെയാണ് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാവുക. പ്രഭാത സദസ്സിന് ശേഷം മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി, 11 മണിയോടെ ജില്ലയിലെ ആദ്യ നവകേരള സദസിനായി പൊന്നാനിയിലേക്ക് തിരിക്കും.

വൈകീട്ട് മൂന്നിന് തവനൂര്‍, 4.30 ന് തിരൂര്‍, ആറിന് താനൂര്‍ എന്നിങ്ങനെയാണ് നവകേരള സദസ്സിന്റെ സമയക്രമം. 16മണ്ഡലങ്ങളിലെ പരിപാടികള്‍ക്കായി ഈ മാസം 30 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലുണ്ടാവും. യൂത്ത് കോണ്‍ഗ്രസിന്റെയും യൂത്ത് ലീഗിന്റെയും പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.മുക്കത്തും കൊടുവള്ളിയിലും കുന്ദമംഗലത്തും അതിരൂക്ഷമായ ഭാഷയിലാണ് കേന്ദ്രത്തെയും ധനമന്ത്രി നിര്‍മ്മലാ സീതാരാമനേയും മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഔദാര്യമല്ല, അര്‍ഹതപ്പെട്ട തുകയാണ് ചോദിക്കുന്നത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നില്ലെന്ന് മാത്രമല്ല, 579 കോടി കുടിശികയുണ്ടെന്നും മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടി. സംസ്ഥാനം 64 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുമ്പോള്‍ കേന്ദ്ര സഹായം 6,58,000 പേര്‍ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Top