പ്രതിപക്ഷം ശ്രമിക്കുന്നത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍; തുറന്നടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:സ്പ്രിംഗ്ലര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമം. ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് സല്‍പ്പേര് കിട്ടരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം.ആദ്യം മുതല്‍ ഇതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇപ്പോഴും ഇതിനുള്ള ശ്രമമാണ് തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അവർ വിലയിരുത്തിക്കൊള്ളും, അതിനെ ആ തരത്തിൽ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ ആദ്യം മുതല്‍ സംസ്ഥാനം മികച്ച രീതിയിലാണ് പോകുന്നത്. അത് പ്രതിപക്ഷത്തിന് ഇഷ്ടപ്പെടാത്ത സാഹചര്യമുണ്ട്. അതുകൊണ്ടു തന്നെ വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമം, കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നടന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തെല്ലാം ചെയ്യുന്നുണ്ടെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ വിവാദങ്ങളിലേക്ക് ഇപ്പോള്‍ പോകാന്‍ സമയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് 19 നെ കേരളം നേരിട്ട രീതി വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയെന്നും മുഖ്യമന്ത്രി പരിപാടിയില്‍ പറഞ്ഞു. ഇത് കേരള മോഡലിന്റെ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. വിവിധ ലോക ഏജന്‍സികള്‍, വികസിത രാജ്യങ്ങള്‍ എന്നിവ കേരളത്തെക്കുറിച്ച് മനസിലാക്കിയെന്നതുകൊണ്ടുതന്നെ ഇത്തരമൊരു നാടിനെ സഹായിക്കണമെന്ന് ചിന്തിക്കാനിടയുണ്ടെന്നും പറഞ്ഞു.

Top