സെസില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; പ്രതിഷേധം ജനകീയമല്ലെന്ന് വാദം

തിരുവനന്തപുരം: ഇന്ധന സെസിൽ പിന്നോട്ട് പോകില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ധന സെസ് കുറച്ചാൽ അത് യുഡിഎഫിന് നേട്ടമാകുമെന്ന് യോഗത്തിൽ എൽഡിഎഫ് നേതാക്കൾ അഭിപ്രായപ്പെട്ടു.

ഇപ്പോൾ ഈ ആവശ്യം ഉന്നയിക്കുന്നത് യുഡിഎഫ് മാത്രമാണ്. ജനകീയ പ്രതിഷേധമല്ല, രാഷ്ട്രീയ പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നതെന്നും നേതാക്കൾ യോഗത്തിൽ വിലയിരുത്തി. ഇപ്പോൾ നാമമാത്രമായ വർധനവാണ് ഉണ്ടായത്. അത് കുറച്ചാൽ രാഷ്ട്രീയമായ കീഴടങ്ങലാകുമെന്നാണ് ചില നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് കുറവ് വരുത്താമെന്ന നിലപാടാണ് യോഗത്തിലുണ്ടായത്.

അതേസമയം, ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് അടക്കം പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. നിയമസഭയ്ക്ക് അകത്തും പുറത്തും സമരം ശക്തിപ്പെടുത്താനാണ് കോൺഗ്രസിന്റെ തീരുമാനം. ഡിസിസികളുടെ നേതൃത്വത്തിൽ ഇന്ന് നടന്ന കലക്ടറേറ്റ് മാർച്ചിൽ പലയിടത്തും സംഘർഷമുണ്ടായി.

സെക്രട്ടേറിയറ്റിലേക്കും ഇന്ന് കോൺഗ്രസ് മാർച്ച് നടത്തുന്നുണ്ട്. ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് നാല് യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് നിരാഹാരമിരിക്കുന്നത്.

Top