കളമശ്ശേരി സംഭവത്തില്‍ കേന്ദ്രമന്ത്രി വര്‍ഗീയ നിലപാട് സ്വീകരിച്ചെന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കളമശ്ശേരി സംഭവത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വര്‍ഗീയ നിലപാട് സ്വീകരിച്ചെന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ വീക്ഷണത്തോടെ മന്ത്രി സമീപനം സ്വീകരിച്ചു. മന്ത്രിയുടേത് വര്‍ഗീയ നിലപാടാണ്, കേരളം അതിനൊപ്പം നില്‍ക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇത് പൂര്‍ണമായും വര്‍ഗീയ വീക്ഷണത്തോടെയുള്ള നിലപാടാണ്. കേന്ദ്ര മന്ത്രിയല്ലേ, അന്വേഷണ ഏജന്‍സികളോട് നീതി കാണിക്കണം. കേരളം വര്‍ഗീയ നിലപാടിന് ഒപ്പമല്ല. പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടുന്നത് എന്തു കൊണ്ടാണ്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് ഗൗരവതരമായ കാര്യമാണ്.സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ പുറത്ത് കൊണ്ടുവരും. സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണം നടത്തുന്നവര്‍ക്ക് എതിരെ കര്‍ക്കശ നടപടി എടുക്കും. മുഖം നോക്കാതെ നടപടി എടുക്കും. അക്കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. മാധ്യമങ്ങള്‍ നല്ല സമീപനം സ്വീകരിച്ചു. മാധ്യമങ്ങളുടെ പ്രതികരണം സ്വാ?ഗതാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്‌ഫോടനത്തിലെ കുറ്റവാളി രക്ഷപ്പെടരുത് എന്നാണ് നാടിന്റെ പൊതു വികാരം. അതു തന്നെയാണ് വേണ്ടത്. മാധ്യമങ്ങള്‍ നല്ല സമീപനം സ്വീകരിച്ചു.എന്നാല്‍ എപ്പോഴും വിഷാംശമുള്ളവര്‍ അത് ഇങ്ങനെ ചീറ്റി കൊണ്ടിരിക്കും. ഒരു കേന്ദ്ര മന്ത്രി നടത്തിയ പ്രസ്താവന ഉദാഹരണമാണ്.

 

Top