പി.വി. ഗംഗാധരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പി.വി. ഗംഗാധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.ചലച്ചിത്രരംഗം, മാധ്യമ രംഗം, വ്യവസായം തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പതിറ്റാണ്ടുകളായി ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു പി.വി ഗംഗാധരന്‍ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

1977 ല്‍ സുജാത എന്ന മലയാള സിനിമയാണ് പി.വി ഗംഗാധരന്‍ നിര്‍മിച്ച ആദ്യ ചിത്രം. പിന്നീട്, ഒരു വടക്കന്‍ വീരഗാഥ, അങ്ങാടി,കാറ്റത്തെ കിളിക്കൂട്, തൂവല്‍ കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, അച്ചുവിന്റെ അമ്മ ,വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999) കൊച്ചു കൊച്ചു സന്തോഷങ്ങള്‍ (2000) ശാന്തം (2000) അച്ചുവിന്റെ അമ്മ (2005) യെസ് യുവര്‍ ഓണര്‍ (2006) നോട്ട്ബുക്ക് (2006) എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

വ്യവസായിയും കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ പി വി സാമിയുടെയും മാധവിയുടെയും മകനായി 1943 ലാണ് പി വി ഗംഗാധരന്റെ ജനനം. എഐസിസി അംഗമായിരുന്നു. 2011 ല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടര്‍ ആയിരുന്നു. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ സഹോദരനാണ്. മക്കളായ ഷെനുഗ ജയ്തിലക്, ഷെഗ്‌ന വിജില്‍, ഷെര്‍ഗ സന്ദീപ് എന്നിവരും ചലച്ചിത്ര നിര്‍മ്മാണ രംഗത്തുണ്ട്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങള്‍ ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

Top