പ്രവാസി മൂലധനം നാടിന്റെ വളര്‍ച്ചക്ക് പ്രയോജനപെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി

pinarayi-vijayan

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ക്രിയാത്മകമായി ഇടപെടാന്‍ ലോക കേരളസഭയ്ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയര്‍ ഇന്ന് അന്താരാഷ്ട്ര സമൂഹമാണ്. ലോക കേരള സമൂഹത്തിന്റെ പിറവിയാണ് ലോകകേരളസഭയുടെ ലക്ഷ്യം. ലോകമെങ്ങുമുള്ള മലയാളികളുടെ നൈപുണ്യം നാടിന് പ്രയോജനപ്പെടുത്താനാകണമെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരള സഭയുടെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസികളുടെ നിക്ഷേപം ശരിയായി വിനിയോഗിക്കപ്പെടുന്നില്ല. പ്രവാസി മൂലധനം നാടിന്റെ വളര്‍ച്ചക്ക് പ്രയോജനപെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പലിശക്കുള്ള വിദേശകടത്തേക്കാള്‍ എത്രയോ നല്ലതാണ് പ്രവാസി നിക്ഷേപം. ഇത്തരം സാധ്യതകള്‍ വിനിയോഗിക്കാന്‍ കേന്ദ്രത്തിനാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രവാസി പുനരധിവാസത്തിന് ഒരുമിച്ചുള്ള പദ്ധതികള്‍ വേണം.ഇതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നില്‍ക്കണം. പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനുള്ള തടസ്സം നീക്കണം. കിഫ്ബിയെ പ്രവാസി നിക്ഷേപങ്ങള്‍ക്കായി വിനിയോഗിക്കണം. പ്രവാസി നിഷേപങ്ങള്‍ക്കുള്ള എകോപനം സാധ്യമാക്കണം. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് ആവേശമാകുന്നതാണ് ലോകകേരളസഭയെന്നും പിണറായി പറഞ്ഞു.

വിദേശത്തേക്ക് പോകുന്നതിനു വിശ്വാസ്യതയുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വേണം. സ്ത്രീ പ്രവാസികള്‍ക്ക് നേരെയുള്ള ചൂക്ഷണം തടയണം. ഗള്‍ഫിന്റെ സാധ്യതകള്‍ മങ്ങിയാല്‍ പിന്നെന്തുചെയ്യണമെന്നാലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യം സാമൂഹ്യമാറ്റത്തിനെന്ന് തെളിയിച്ച നേതാവാണ് എകെജിയെന്നും പാര്‍ലമെന്ററി ജനാധിപത്യത്തിന് എകെജി എന്നും വഴികാട്ടിയാണെന്നും ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി അനുസ്മരിച്ചു.

Top