നല്ല അഴിമതിക്കാരനായതു കൊണ്ടാകും മുഖ്യമന്ത്രിയ്ക്ക് ജലീലിനോട് വാത്സല്യം; ചെന്നിത്തല

തിരുവനന്തപുരം: ആദ്യം മുതല്‍ അവസാനം വരെ കള്ളം പറയുന്ന മന്ത്രി കെ ടി ജലീലിനെ മുഖ്യമന്ത്രി എന്തിനാണ് സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യം മാത്രമേ ജയിക്കു എന്ന് പറഞ്ഞ് കള്ളം മാത്രം പറയുന്ന മന്ത്രിയാണ് കെ.ടി. ജലീല്‍. മന്ത്രി കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇഡി ചോദ്യം ചെയ്തിട്ടും തന്നെ ചോദ്യം ചെയ്തുവെന്ന കാര്യം ജലീല്‍ പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തിനാണ് മുഖ്യമന്ത്രി ജലീലിനെ വഴിവിട്ട രീതിയില്‍ സഹായിക്കുന്നത്. മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണോ. രാജ്യ ദ്രോഹകുറ്റത്തിന് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാനത്ത് ആദ്യത്തെ സംഭവമാണ്. ശിവശങ്കറിനോട് കാണിച്ച സമീപനം മുഖ്യമന്ത്രി എന്തുകൊണ്ട് ഇവിടെ സ്വീകരിക്കുന്നില്ല. ശിവശങ്കറിനെ പുറത്താക്കിയ മന്ത്രി ജലീലിനെ പുറത്താക്കാത്തത് എന്തുകൊണ്ടാണെന്നും ചോദ്യം ചെയ്യാന്‍ സ്വന്തം കാറില്‍ ആണ് അദ്ദേഹം പോയത് അല്ലാതെ നാല് പേര് അറിഞ്ഞല്ല പോയത്.

എല്ലാ ഔദ്യോഗിക പരിവേഷങ്ങളും അഴിച്ചുവെച്ച് തലയില്‍ മുണ്ടിട്ട് പാത്തും പതുങ്ങിയുമാണ് ജലീല്‍ ചോദ്യം ചെയ്യലിന് പോയത്. ഒന്നും മറച്ചു വയ്ക്കാന്‍ ഇല്ലായിരുന്നുവെങ്കില്‍ നാല് പേര് അറിഞ്ഞ് ചോദ്യം ചെയ്യലിന് പോകണമായിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം തലയുയര്‍ത്തിപ്പിടിച്ച് ഇക്കാര്യം പറയില്ലായിരുന്നോ. കൈകള്‍ പരിശുദ്ധമാണെങ്കില്‍ അത് ഉയര്‍ത്തിക്കാണിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.

അദ്ദേഹം ഒരു കാര്യത്തെ പറ്റിയും പ്രതികരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം ഒളിഞ്ഞും പാത്തുമല്ല പോയത്. അവര്‍ ആവശ്യപ്പെട്ട രീതിയില്‍ തലയുയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം പോയത്. ഇവിടെ രാജ്യദ്രോഹകുറ്റത്തിന് ഹാജരാകുന്നതും അതും തമ്മില്‍ ബന്ധമുണ്ട്. ജനങ്ങള്‍ ഇത് വിലയിരുത്തുന്നുണ്ടെന്ന് ഇടത് മുന്നണി മറക്കരുത്.

ഈ ഗവണ്‍മെന്റിലെ മൂന്നു മന്ത്രിമാര്‍ രാജിവച്ചു. എന്നാല്‍ ഇവര്‍ മൂന്നു പേരും ചെയ്തതിനേക്കാളും ഗുരുതരമായ പ്രശ്നമാണ് ജലീലുമായി ബന്ധപ്പെട്ടുണ്ടായത്. ഇവര്‍ക്ക് മൂന്നു പേര്‍ക്കുമില്ലാത്ത ആനുകൂല്യം എന്തിനാണ് ജലീലിനുള്ളത്.
നല്ലൊരു അഴിമതിക്കാരനായതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ജലീലിനോട് ഇത്ര വാത്സല്യം. ഈ മന്ത്രിസഭയ്ക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top