ഡല്‍ഹിയില്‍ പ്ലാസ്മ ബാങ്ക് തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: കോവിഡില്‍നിന്നു മുക്തി നേടിയവര്‍ക്കു പുതിയ രോഗികളുടെ ചികിത്സയ്ക്കായി പ്ലാസ്മ സംഭാവന ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനായി സംസ്ഥാനത്തു പ്ലാസ്മ ബാങ്ക് തുടങ്ങുമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍.

രണ്ടു പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ ബാങ്ക് യാഥാര്‍ഥ്യമാകും. രോഗിയുടെ ശരീരത്തില്‍ ആന്റിബോഡി ഉല്‍പാദനം കുറയുന്ന സാഹചര്യത്തിലാണു പ്ലാസ്മ തെറപ്പി നടത്തുക.

പ്ലാസ്മ തെറപ്പിയുടെ ഗുണത്തെപ്പറ്റി അറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ 29 കോവിഡ് രോഗികളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിരുന്നു. ഈ പരീക്ഷണത്തിന്റെ ഫലം ആശാവഹമായിരുന്നു. കോവിഡ് ഭേദമായവര്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള അപൂര്‍വ അവസരമായി കണ്ടു പ്ലാസ്മ ദാനം ചെയ്യാന്‍ മുന്നോട്ടു വരണം. ഇതു യഥാര്‍ഥത്തിലുള്ള ഈശ്വരസേവയാണെന്നും കേജ്‌രിവാള്‍ പറഞ്ഞു.

Top