സാഹചര്യങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് യാത്രകളും വിവാഹവും സിനിമാ ഷൂട്ടിങ്ങുമടക്കമുള്ളവയുടെ കാര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങളോടെ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് എട്ടിന് ശേഷം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ലോക്കഡൗണ്‍ ഇളവുകളില്‍ സംസ്ഥാനത്തെ സാഹര്യത്തിനനുസരിച്ചുള്ള ഇളവുകളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ഇളവുകളും നിയന്ത്രമങ്ങളും ഇങ്ങനെ…

രോഗവ്യാപന സ്ഥിതിയനുസരിച്ച് ലോക്ക്ഡൗണ്‍ ഇളവുകളില്‍ സംസ്ഥാനങ്ങള്‍ക്ക് മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ചിലകാര്യങ്ങളില്‍ നിയന്ത്രണം തുടരാനോ കര്‍ക്കശമാക്കാനോ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ കൂട്ടംകൂടുന്നത് തുടര്‍ന്നും അനുവദിക്കില്ല. സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്‌സ് ക്വാറന്റൈന്‍ പരാജയപ്പെടും. പ്രായമായവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് തുടര്‍ന്നും അനുവദിക്കില്ല.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേരെന്ന പരിധി വച്ച് വിവാഹ ചടങ്ങുകള്‍ അനുവദിക്കും. കല്യാണ മണ്ഡപങ്ങളിലും മറ്റ് ഹാളുകളിലും 50 പേര്‍ എന്ന നിലയില്‍ വിവാഹ ചടങ്ങിന് മാത്രമായി അനുവാദം നല്‍കും. വിദ്യാലയങ്ങള്‍ ജൂലൈയിലോ അതിന് ശേഷമോ മാത്രമേ സാധാരണ നിലയില്‍ തുറക്കൂ. എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും.

കണ്ടെയിന്‍മെന്റ് സോണില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കും. ജൂണ്‍ 30 വെര ഇത് തുടരും. അത്യാവശ്യ കാര്യങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പാസ് വാങ്ങണം. സംസ്ഥാനത്തേക്ക് അതിര്‍ത്തിക്ക് പുറത്തുനിന്ന് വരുന്നവര്‍ സംസ്ഥാന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അന്തര്‍ജില്ലാ ബസ് സര്‍വീസ് പരിമിതമായി അനുവദിക്കാം. തൊട്ടടുത്ത രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് അനുവദിക്കാം. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം. ബസ് യാത്രയില്‍ മാസ്‌ക് ധരിക്കണം. വാതില്‍പ്പടിയില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ ശ്രദ്ധിക്കണം.

കാറില്‍ ഡ്രൈവര്‍ക്ക് പുറമെ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷയില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡം പാലിച്ച് സ്റ്റുഡിയോയിലോ ഇന്‍ഡോര്‍ ലൊക്കേഷനിലോ ആകാം. ഇവിടെ 50 പേരില്‍ കൂടുതല്‍ പാടില്ല. ചാനലുകളില്‍ ഇന്‍ഡോര്‍ ഷൂട്ടിങില്‍ പരമാവധി 25 പേര്‍ മാത്രമേ പാടുള്ളൂ. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്ഥി ജില്ലകളില്‍ നിത്യേന ജോലിക്ക്ക വന്ന് തിരിച്ചുപോകുന്നവരുണ്ട്. അവര്‍ക്ക് പ്രത്യേക പാസ് അനുവദിക്കും. പൊതുമരാമത്ത് ജോലിക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പത്ത് ദിവസത്തെ പാസ് അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top