സി.കെ മേനോന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

തിരുവനന്തപുരം: പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായിരുന്ന അഡ്വ. സി.കെ മേനോന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അനുശോചനം അറിയിച്ചു.

പ്രവാസി ക്ഷേമത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിയാണ് സി.കെ മേനോന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. സി കെ മേനോന്റെ നിര്യാണത്തോടെ പ്രതിഭാ സമ്പന്നനായ ഒരു മലയാളിയെക്കൂടി നമുക്ക് നഷ്ടമായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശം

പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പദ്മശ്രീ അഡ്വ. സി കെ മേനോന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ വികസനത്തില്‍ അതീവ തല്‍പരനായിരുന്ന അദ്ദേഹം പ്രവാസികളുടെ ഏകോപനത്തിലൂടെ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം സാധ്യമവുമെന്ന് ഉറച്ചു വിശ്വസിച്ച വ്യക്തിയാണ്. പ്രവാസി ക്ഷേമത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. സംസ്ഥാനത്തിന്റെ ഓരോ പ്രശ്നങ്ങളിലും ശ്രദ്ധ പതിപ്പിച്ചു. സി.കെ. മേനോന്റെ അകാലത്തിലുള്ള പേര്‍പാട് വലിയ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളുടെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും ദുഃഖം പങ്കു വെക്കുന്നു – മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാവിന്റെ അനുശോചന സന്ദേശം

തിരുവനന്തപുരം: പ്രമുഖ വ്യവസായിയും, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷനും , ഗള്‍ഫിലെ ബെഹ്‌സാദ് ഗ്രൂപ്പുടമയുമായിരുന്ന സി കെ മേനോന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വ്യവസായി എന്ന നിലയിലും, അനവധിപേര്‍ക്ക് ആശ്വാസം പകര്‍ന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലയിലും സി കെ മേനോന്റെ സേവനങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടും. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ ശ്‌ളാഘനീയമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. വ്യവസായി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ്മുന്‍നിര്‍ത്തിയാണ് രാജ്യം പത്മശ്രീയും, പ്രവാസി ഭാരതീയ സമ്മാനും പോലുള്ള ഉന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയതെന്നും സി കെ മേനോന്റെ നിര്യാണത്തോടെ പ്രതിഭാ സമ്പന്നനായ ഒരു മലയാളിയെക്കൂടി നമുക്ക് നഷ്ടമായെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Top