മുല്ലപ്പെരിയാര്‍ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കെതിരെ നല്‍കിയ റിട്ട് ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജി കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനു വേണ്ടിയാണ് ഭരണഘടനാ ബെഞ്ച് മേല്‍നോട്ട സമിതിക്ക് രൂപം നല്‍കിയിരുന്നത്.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ സഹോദരന്‍ വിനോദ് ബോബ്‌ഡെ ആയിരുന്നു തമിഴ്നാട് സര്‍ക്കാരിന് വേണ്ടി ഭരണഘടന ബെഞ്ചിന് മുമ്പാകെ ഹാജരായിരുന്നത്. ഇതേ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്.

2014ലെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട റൂള്‍ കെര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രമെന്റേഷന്‍ സ്‌കീം എന്നിവ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യേണ്ടത് മേല്‍നോട്ട സമിതിയാണ്.

എന്നാല്‍ സമിതി ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണെന്ന് ആരോപിച്ച് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫും കോതമംഗലം ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍കുട്ടി, ജെസ്സി മോള്‍ ജോസ് എന്നിവരും നല്‍കിയ റിട്ട് ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്.

Top