ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ന് വിരമിക്കും

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ന് വിരമിക്കും. വിവാദ പരാമര്‍ശങ്ങളിലൂടെയും സുപ്രധാന വിധികളിലൂടെയും പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിത്വമായിരുന്നു ബോബ്ഡെയുടേത്.

കൊവിഡ് കാലത്ത് സുപ്രിംകോടതിയെ നയിച്ച ചീഫ് ജസ്റ്റിസാണ് ഇന്ന് പടിയിറങ്ങുന്നത്. കോടതിക്കുള്ളിലും പുറത്തും എസ്.എ. ബോബ്ഡെ നടത്തിയ പല പരാമര്‍ശങ്ങളും വന്‍ വിവാദമായി. പീഡിപ്പിച്ച പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പൊതുസമൂഹത്തില്‍ വലിയ എതിര്‍പ്പിന് കാരണമായി. അങ്ങനെ ചോദിച്ചിട്ടില്ലെന്നും, പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും ബോബ്ഡെയ്ക്ക് പിന്നീട് വ്യക്തത വരുത്തേണ്ടി വന്നു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി തുടങ്ങി ഒട്ടേറെ നിയമങ്ങള്‍ ക്കെതിരെ ചെറുവിരലനക്കാന്‍ ബോബ്ഡെ തയാറായില്ലെന്ന ആരോപണമുണ്ട്. പക്ഷെ, കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്തത് ശ്രദ്ധേയമാണ്. അയോധ്യാകേസിലെ ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു. ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ഒന്‍പതംഗ വിശാല ബെഞ്ചിനെ നയിച്ചതും ബോബ്ഡെ തന്നെ. പക്ഷേ, ശബരിമല അടക്കം വിശ്വാസ വിഷയങ്ങളില്‍ തീര്‍പ്പുണ്ടാക്കാതെയാണ് ബോബ്ഡെ  ഇന്ന് പടിയിറങ്ങുന്നത്.

Top