ന്യൂഡല്‍ഹി: തനിക്കെതിരായ പീഡനാരോപണത്തില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി മൊഴി നല്കി. പരാതി അന്വേഷിക്കുന്ന ജസ്റ്റീസ് ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ആഭ്യന്തര സമിതിക്കു മുമ്പാകെയാണ് ചീഫ് ജസ്റ്റീസ് ഹാജരായത്. മുൻ ജീവനക്കാരി ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും രഞ്ജൻ ഗൊഗോയി മൊഴിയെടുപ്പില്‍ നിഷേധിച്ചു.
ആരോപണം അന്വേഷിക്കുന്ന സുപ്രീംകോടതിയുടെ ആഭ്യന്തര സമിതിയുമായി സഹകരിക്കില്ലെന്നു പരാതിക്കാരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തന്റെ അഭിഭാഷകയെ തെളിവെടുപ്പില്‍ ഹാജരാക്കാന്‍ സമ്മതിക്കാത്തതും താന്‍ നിര്‍ദേശിച്ച ഫോണുകളില്‍നിന്നു തെളിവെടുക്കാത്തതും ചൂണ്ടിക്കാട്ടിയാണ് യുവതി നിസഹകരണം പ്രഖ്യാപിച്ചത്.
സമിതിയുടെ അഭ്യർത്ഥനയെ തുടർന്ന് മൊഴി നൽകാൻ ചീഫ് ജസ്റ്റിസ് സന്നദ്ധനാകുകയായിരുന്നു. ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പീഡന പരാതിയിൽ അന്വേഷണം നടത്തുന്നത്. ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.