വെജിറ്റബിൾ റോളിന് പകരം ചിക്കൻ റോൾ; ഹോട്ടലിനോട് ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്

ആ​ഗ്ര: വെജിറ്റേറിയൻ ഭക്ഷണം ആവശ്യപ്പെട്ട യുവാവിന് മാംസ ഭക്ഷണം നൽകിയതിൽ നിയമനടപടി. പ്രശസ്ത ആഡംബര ഹോട്ടലിന് ഒരു കോടി രൂപയുടെ നോട്ടീസ് അയച്ചു. സസ്യാഹാരിയായ തനിക്ക് മാംസാഹാരം വിളമ്പിയതായി യുവാവ് ആരോപിച്ചു. നോൺ വെജിറ്റേറിയൻ ഭക്ഷണം തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും ജീവൻ അപകടത്തിലാക്കിയെന്നും പരാതിക്കാരൻ പറഞ്ഞു. ഓർഡർ ചെയ്ത പ്രകാരം വെജിറ്റേറിയൻ ഭക്ഷണത്തിന് പകരം നോൺ-വെജിറ്റേറിയൻ ഭക്ഷണമാണ് നൽകിയതെന്ന് യുവാവ് ആരോപിച്ചു.

നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിച്ചുവെന്ന് മനസ്സിലാക്കിയപ്പോൾ, തന്റെ ആരോഗ്യം വഷളായെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും യുവാവ് അവകാശപ്പെട്ടു. അർപിത് ഗുപ്ത എന്ന യുവാവാണ് നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. ഏപ്രിൽ 14നാണ് സംഭവം. ആഗ്രയിലെ ഫത്തേഹാബാദ് റോഡിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിയ്ക്കാൻ സുഹൃത്തിനൊപ്പം പോയ അർപിത് വെജിറ്റേറിയൻ റോളിന് ഓർഡർ നൽകി. കഴിച്ചുകൊണ്ടിരിക്കെ രുചി വ്യത്യാസം തോന്നിയപ്പോൾ ജീവനക്കാരോട് അന്വേഷിച്ചപ്പോഴാണ് ചിക്കൻ റോളാണ് വിളമ്പിയതെന്ന് മനസിലായത്.

തുടർന്ന് ഛർദ്ദിക്കാൻ തുടങ്ങി. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിലെ പിഴവ് മറച്ചുവെക്കാൻ ഭക്ഷണത്തിന്റെ ബിൽ പോലും നൽകിയില്ലെന്ന് യുവാവ് ആരോപിച്ചു. എന്നാൽ സുഹൃത്ത് സംഭവം ഫോണിൽ പകർത്തിയിരുന്നു. ഹോട്ടൽ ക്ഷമാപണം നടത്തിയാൽ മാത്രം പോരെന്നും തന്റെ മതവികാരം വ്രണപ്പെടുത്തിയതിന് കർശന നടപടി വേണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

ഹോട്ടൽ അധികൃതർ തെറ്റുപറ്റിയെന്ന് സമ്മതിച്ചെന്നും ക്ഷമാപണം നടത്തിയെന്നും ഇന്ത്യ ‌‌ടുഡേ റിപ്പോർട്ട് ചെയ്തു. മതവികാരം വ്രണപ്പെടുത്തൽ, ഭക്ഷ്യസുരക്ഷാ നിയമം, മലിനമായ ഭക്ഷണം വിളമ്പൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കാമെന്നാണ് നിയമവിദ​ഗ്ധർ പറയുന്നത്. മൂന്ന് മുതൽ 10 വർഷം വരെ ശിക്ഷയും ലഭിക്കാം.

Top