Chhattisgarh: Eight-year-old given HIV positive blood

ഭോപ്പാല്‍: എട്ട് വയസുകാരനായ രോഗിക്ക് ചികിത്സയുടെ ഭാഗമായി കുത്തിവെച്ചത് എച്ച്‌ഐവി പോസിറ്റീവ് രക്തം. ഛത്തീസ്ഗഢിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പരിശോധനകള്‍ ഒന്നും നടത്താതെ എയിഡ്‌സ് രോഗിയുടെ രക്തം കുട്ടിക്ക് കുത്തിവെക്കുകയായിരുന്നു.

തലാസീമിയ രോഗത്തെ തുടര്‍ന്ന് റായ്പൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഭില്ലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. അതിനാല്‍ തുടര്‍ച്ചയായി രക്തം മാറ്റിവെക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ജനുവരിയില്‍ കുട്ടിയ്ക്ക് രക്തം നല്‍കിയിരുന്നു. ഈ സമയത്താണ് ഗുരുതരമായ അനാസ്ഥ സംഭവിച്ചത്. ആശുപത്രി അധികൃതര്‍ രക്തം സ്വീകരിച്ചത് എച്ച്‌ഐവി ബാധിതനായ വ്യക്തിയില്‍ നിന്നായിരുന്നു. ദാതാവിന്റെ രക്തം വേണ്ട പരിശോധനകള്‍ നടത്താതെ കുട്ടിക്ക് നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

എച്ച്‌ഐവി പരിശോധന നടത്താതെ എങ്ങനെ ആശുപത്രി അധികൃതര്‍ രക്തം സ്വീകരിച്ചു എന്നത് അന്വേഷിക്കുമെന്ന് ചത്തീസ്ഗഢ് വനിതാശിശുക്ഷേമ കമ്മീഷന്‍ അധ്യക്ഷ ശതാബ്ദി പാണ്ടെ പറഞ്ഞു. ദാതാവിനെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഈ വര്‍ഷം ജനുവരിയില്‍ സംഭവം നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം കുട്ടി എച്ച്‌ഐവി ബാധിതനാണെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി നേരത്തെ എച്ച്‌ഐവി ബാധിതനായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഒരു ജനിതക രോഗമാണ് തലാസീമിയ. ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാഗ്ലോബിന് തകരാറ് സംഭവിക്കുന്നതാണ് രോഗത്തിലേക്ക് നയിക്കുന്നത്. മാതാപിതാക്കളില്‍ നിന്ന് കുട്ടികള്‍ക്ക് ഓരോ ബീറ്റാ ഗ്ലോബിനാണ് ലഭിക്കുന്നത്. ഇവരണ്ടും തകരാറിലാകുമ്പോഴാണ് തലാസീമിയ ഉണ്ടാകുന്നത്. ഒന്നിന് മാത്രമേ തകരാറുള്ളൂ എങ്കില്‍ രോഗം ഉണ്ടാകില്ല.

Top