ചേവായൂര്‍ പീഡനക്കേസ്; രണ്ടാം പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി

കോഴിക്കോട്: ചേവായൂര്‍ പീഡനക്കേസിലെ രണ്ടാം പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനെ പറ്റി വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പെലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്നാണ് നോട്ടീസ്.

പീഡനം നടന്ന് നാല് ദിവസമായിട്ടും രണ്ടാം പ്രതിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിലവില്‍ ഇയാള്‍ വയനാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന.

മാനസിക അസ്വസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസിലാണ് കുന്ദമംഗലം പന്തീര്‍പാടം, പാണരു കണ്ടത്തില്‍ വീട്ടില്‍ ഇന്ത്യേഷ് ( 38) എന്നയാള്‍ക്കെതിരെ കോഴിക്കോട് സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ചേവായുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട കോട്ടാംപറമ്പ് എന്ന സ്ഥലത്തു നിന്നും ബുദ്ധിമാന്ദ്യമുള്ള യുവതിയെ സ്‌കൂട്ടറില്‍ കയറ്റികൊണ്ടുപോയി ബസ്സില്‍ വെച്ച് കൂട്ടു പ്രതികളോടൊപ്പം ബലാത്സംഗം ചെയ്‌തെന്നാണ് ലുക്കൗട്ട് നോട്ടീസില്‍ പറയുന്നത്. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.

ഈ പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് : 9497990115 (മെഡിക്കല്‍ കോളേജ്) അറിയിക്കണമെന്നാണ് നോട്ടീസ്. മൂന്ന് ദിവസം മുന്‍പ് ഈ കേസില്‍ കുന്ദമംഗലം സ്വദേശിയായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രക്ഷിതാക്കളുമായി വഴക്കിട്ടു വീട് വീട്ടിറങ്ങിയ പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ച പ്രതികള്‍ ചേവായൂര്‍ കൊട്ടാംപറമ്പില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.

 

Top