Cheriyan Philip-Oommen chandy

കൊച്ചി: അഴിമതിക്കെതിരെ താനെടുത്ത ഉറച്ച നിലപാടാണ് ഉമ്മന്‍ചാണ്ടിയുമായി കുട്ടിക്കാലം മുതലുള്ള ബന്ധം തകര്‍ന്നതിന് കാരണമെന്ന് ചെറിയാന്‍ ഫിലിപ്പ്. ഇടതുപക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജീരകപ്പാറയിലെ വനം കൊള്ളക്കെതിരെ പ്രതികരിച്ചതിനാണ് എ ഗ്രൂപ്പില്‍ നിന്നും ഉമ്മന്‍ചാണ്ടി തന്നെ പുറത്താക്കിയത്. അക്കാലം മുതല്‍ തന്നെ ഉമ്മന്‍ ചാണ്ടി അഴിമതിക്കാരായ ഒരു ഉപജാപക സംഘത്തിന്റെ തടവറയിലായിരുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ് കുറിക്കുന്നു.

ആദ്യകാലങ്ങളില്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും രക്ഷകര്‍തൃ സ്ഥാനം വഹിക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയെ തള്ളിപ്പറയാന്‍ മനസ് അനുവദിച്ചില്ല. ഒടുവില്‍ ആത്മാഭിമാനത്തിന് മുറിവേറ്റതു കൊണ്ടാണ് കോണ്‍ഗ്രസ് വിടുകയും പുതുപ്പള്ളിയില്‍ മത്സരിക്കുകയും ചെയ്തതെന്ന് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഉമ്മന്‍ ചാണ്ടിക്ക് തന്നോടുള്ള ശത്രുതക്ക് കാരണം ഇപ്പോഴും പുറത്തു പറയാന്‍ ഇഷ്ടപ്പെടുന്നില്ലെന്നു പറഞ്ഞാണ് ചെറിയാന്‍ ഫിലിപ്പ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:-

അഴിമതിക്കെതിരായ എന്റെ ഉറച്ച നിലപാടാണ് കുട്ടിക്കാലം മുതലുള്ള ഉമ്മന്‍ ചാണ്ടിയുമായുള്ള ദീര്‍ഘകാല ബന്ധം തകരാനുള്ള മുഖ്യകാരണം. 1994 ഒക്ടോബറില്‍ ജീരകപ്പാറയിലെ വനം കൊള്ളക്കെതിരെ പ്രതികരിച്ചതിന് എന്നെ ‘എ’ ഗ്രൂപ്പില്‍ നിന്നും ഉമ്മന്‍ ചാണ്ടി പുറത്താക്കി. ജീരകപ്പാറയിലെ വനമേഖല സന്ദര്‍ശിച്ച ഞാന്‍ വനം കൊള്ളയെ പറ്റി അന്വേഷിക്കണമെന്ന് കോഴികോട് വെച്ച് ആവശ്യപ്പെട്ടിരുന്നു. പിന്നീടു ‘എ’ ഗ്രൂപ്പ് ഉന്നതതല യോഗത്തില്‍ ഞാന്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ വനം മന്ത്രി കെ പി വിശ്വനാഥന്‍ എന്നോട് കയര്‍ത്തു. ഉമ്മന്‍ ചാണ്ടി തുടര്‍ന്ന് സംസാരിക്കാന്‍ എന്നെ അനുവദിച്ചില്ല. എനിക്ക് ഇറങ്ങിപോകേണ്ടി വന്നു. അതിനു ശേഷം ‘എ’ ഗ്രൂപ്പിന്റെ ഒരു യോഗത്തിലും എന്നെ ഉമ്മന്‍ ചാണ്ടി ക്ഷണിച്ചിട്ടില്ല. അക്കാലം മുതല്‍ തന്നെ ഉമ്മന്‍ ചാണ്ടി അഴിമതിക്കാരായ ഒരു ഉപജാപക സംഘത്തിന്റെ തടവറയിലായിരുന്നു . . എല്ലാ കാര്യങ്ങളും എ കെ ആന്റണിയെ പലപ്പോഴായി ധരിപ്പിച്ചെങ്കിലും അദ്ദേഹം നിസ്സഹായനായിരുന്നു. ആന്റണി ദില്ലിയില്‍ പോയത് മുതല്‍ പകരക്കാരനായി ഗ്രൂപ്പ് നേതാവായി മാറിയ ഉമ്മന്‍ ചാണ്ടിയെ പിണക്കാന്‍ ആന്റണി ഇഷ്ടപ്പെട്ടിരുന്നില്ല. ആന്റണിയുമായുള്ള വ്യക്തിബന്ധം ഞാന്‍ തുടര്‍ന്നെങ്കിലും 1994 മുതല്‍ കോണ്ഗ്രസ് വിടുന്ന 2001 വരെ ഒരു ഗ്രൂപ്പിലും ഉണ്ടായിരുന്നില്ല. ഒട്ടേറെ തിക്താനുഭവങ്ങള്‍ ഉണ്ടായെങ്കിലും ആറു വര്‍ഷം ദു;ഖം കടിച്ചമര്‍ത്തിയാണ് ജീവിച്ചത്. ആദ്യകാലങ്ങളില്‍ എന്നെ ഏറെ പ്രോത്സാഹിപ്പിക്കുകയും രക്ഷകര്‍തൃ സ്ഥാനം വഹിക്കുകയും ചെയ്തിരുന്ന ഉമ്മന്‍ ചാണ്ടിയെ തള്ളിപ്പറയാന്‍ മനസ് അനുവദിച്ചില്ല, ഒടുവില്‍, ആത്മാഭിമാനത്തിന് മുറിവേറ്റതു കൊണ്ടാണ് കോണ്ഗ്രസ് വിടുകയും പുതുപ്പള്ളിയില്‍ മത്സരിക്കുകയും ചെയ്തത്. ഉമ്മന്‍ ചാണ്ടിക്ക് എന്നോടുള്ള ശത്രുതക്ക് കാരണം ഇപ്പോഴും പുറത്തു പറയാന്‍ ഇഷ്ടപ്പെടുന്നില്ല.

Top