cheriyan philip – cpm – election

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയസാധ്യത ഒട്ടുമില്ലാത്ത ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിച്ച് ഇനിയൊരു ചാവേറാകാനില്ലെന്ന് ആത്മകഥയില്‍ ചെറിയാന്‍ ഫിലിപ്പ്. രാഷ്ട്രീയദൗത്യം എന്ന നിലയിലാണ് എല്‍ഡിഎഫ് സ്വതന്ത്രനായി മൂന്നുതവണ യുഡിഎഫ് കോട്ടകളില്‍ മല്‍സരിച്ചു തോറ്റത്.

15 വര്‍ഷക്കാലം സിപിഎമ്മിനു വേണ്ടി സജീവപ്രവര്‍ത്തനം നടത്തിയ ഒരു വ്യക്തി എന്ന നിലയില്‍ ഇത്തവണ കേരളത്തില്‍ എവിടെയെങ്കിലും ജയിക്കുന്ന ഒരു ഉറച്ച സീറ്റ് ലഭിക്കാന്‍ എനിക്ക് അര്‍ഹതയോ അവകാശമോ ഉണ്ട്. തോല്‍ക്കാനായി ജനിച്ചവന്‍ എന്ന ദുഷ്‌പേരു മാറ്റാന്‍ ഒരിക്കലെങ്കിലും വിജയിക്കുക എന്നത് എന്റെ അഭിമാനപ്രശ്‌നമാണ്.

അവസാന ഊഴത്തിനായാണ് കാത്തിരിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ പറയുന്നു. രാഷ്ട്രീയ വാരികയില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയുടെ പ്രസക്ത ഭാഗങ്ങള്‍ ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.

ഒരു ഇടതുപക്ഷ സഹയാത്രികനായതു മുതല്‍ ഞാന്‍ ഒരു പാര്‍ട്ടി വക്താവിനെ പോലെയാണ് ബഹുജന മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം ഏല്‍പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിറവേറ്റി. ഇടതുപക്ഷ പ്രചാരകന്‍ എന്ന നിലയില്‍ ആയിരക്കണക്കിന് യോഗങ്ങളില്‍ കേരളത്തിലുടനീളം പങ്കെടുത്തു. ഇടതുപക്ഷ രാഷ്ട്രീയം വ്യക്തമാക്കാനാണ് ടിവി പ്രഭാഷണങ്ങള്‍ നടത്തിയതും ലേഖനങ്ങള്‍ എഴുതിയതും. ഒരു പാഴ്‌വാക്കു പോലും വീണിട്ടില്ല.

2001ല്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ജയിക്കുന്ന സീറ്റ് ആരോടും തേടിയില്ല. അഞ്ചു വര്‍ഷത്തിനു ശേഷം ജയിക്കുന്ന ഒരു സീറ്റ് എന്ന മിനിമം ആവശ്യമാണ് ഉന്നയിച്ചത്. 2006ല്‍ കല്ലൂപ്പാറയിലും 2011ല്‍ വട്ടിയൂര്‍ക്കാവിലും നോമിനേഷന്‍ കൊടുക്കുന്നതിനു മുമ്പുതന്നെ തോല്‍വി ഉറപ്പായിരുന്നു.

കേരളത്തില്‍ സിപിഐഎം ഏറ്റവും ദുര്‍ബലമായ മണ്ഡലങ്ങള്‍. ഉമ്മന്‍ചാണ്ടി, ജോസഫ് എം പുതുശ്ശേരി, കെ.മുരളീധരന്‍ എന്നീ എതിരാളികള്‍ രാഷ്ട്രീയ സാമുദായിക കാരണങ്ങളാല്‍ അതിശക്തരുമായിരുന്നു. അതിനാല്‍ ഇത്തവണ വിജയസാധ്യതയുള്ള മണ്ഡലം തന്നെ തരണമെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

Top