മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃക; വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകള്‍ കേരളം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയില്‍ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലിം പള്ളിയില്‍ വിവാഹിതരായ അഞ്ജുവിനും ശരത്തിനും ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി. ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിയില്‍ തയ്യാറാക്കിയ കതിര്‍ മണ്ഡപത്തില്‍ ചേരാവള്ളി അമൃതാഞ്ജലിയില്‍ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തോട്ടേതെക്കടത്ത് തറയില്‍ ശശിധരന്റേയും മിനിയുടേയും മകന്‍ ശരത്തുമാണ് വിവാഹിതരായത്.

ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. മതത്തിന്റെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന സമയത്ത് നാടിനാകെ പ്രചോദനമായി പള്ളികമ്മറ്റി ഇവരുടെ ആവശ്യത്തെ സ്വന്തം ഉത്തരവാദിത്വമാക്കുകയായിരുന്നു. വധൂവരന്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. കേരളം ഒന്നാണ്. നമ്മള്‍ ഒറ്റക്കെട്ടാണെന്ന് ഈ സുമനസ്സുകള്‍ക്കൊപ്പം ഇനി കൂടുതല്‍ ഉച്ചത്തില്‍ നമുക്ക് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top