കൊവിഡ് പ്രതിരോധത്തിന് നന്ദി ‘ഡോളോ’യോട് പറയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണെന്ന് കുറ്റപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കോവിഡ് കാട്ടു തീ പോലെ പടരുന്ന നിലയാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ പാര്‍ട്ടി പരിപാടികള്‍ കൊഴുപ്പിക്കാന്‍ കാണിക്കുന്ന താത്പര്യം കോവിഡ് പ്രതിരോധത്തില്‍ കാണിക്കുന്നില്ലെന്നും സര്‍ക്കാര്‍ നോക്കുകുത്തിയായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ താല്‍പര്യം പാര്‍ട്ടി താല്‍പര്യമായി മാത്രം മാറി. ജനങ്ങളോട് എന്ത് പ്രതിബദ്ധതയാണ് സിപിഐഎമ്മിന് ഉള്ളതെന്ന് ചോദിച്ച ചെന്നിത്തല കേരളത്തില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിന് വിധേയമാകുന്നതിന് തെളിവാണ് കാസര്‍കോട് ജില്ലാ കളക്ടര്‍ അവധിയില്‍ പ്രവേശിച്ചതെന്നും ആരോപിച്ചു. സംസ്ഥാനത്ത് കുടുംബശ്രീ തെരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്. രോഗവ്യാപനത്തിന് കാരണമാകുന്ന ഇത്തരം പരിപാടികള്‍ മാറ്റിവച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ എന്നാണ് ചോദിക്കാനുള്ളത്. കൊവിഡിന്റെ തുടക്ക സമയത്ത് കോണ്‍ഗ്രസുകാരെ മരണത്തിന്റെ വ്യാപാരികളെന്ന് വിളിച്ചു. എന്നാല്‍ ഇപ്പോള്‍ എന്താണ് പറയാനുള്ളത്, ഇന്ന് സിപിഐഎമ്മിനെ എന്താണ് വിളിക്കേണ്ടതെന്നും പാര്‍ട്ടി സമ്മേളനങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദിച്ചു.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അശാസ്ത്രീയമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. നേരത്തെ ടി പി ആര്‍ ഉയര്‍ത്തിപ്പിടിച്ചാണ് മുഖ്യമന്ത്രി കേരളം ലോകത്തില്‍ ഒന്നാം സ്ഥാനമെന്ന് പണ്ട് അവകാശപ്പെട്ടത്. കാര്യങ്ങള്‍ കൈവിട്ടപ്പോഴാണ് ടി പി ആര്‍ നോക്കണ്ട എന്ന് മന്ത്രി പറയുന്നത്. ഇത് ഇരട്ടത്താപ്പാണ്. രോഗം വന്നാല്‍ ഡോളോ ഗുളിക കഴിക്കുക എന്നാണ് ഇപ്പോള്‍ സംസ്ഥാനത്തെ നില. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാര്‍. ഈ നിലപാട് തിരുത്തണം. കോവിഡ് പ്രതിരോധത്തിന് ധനകാര്യ വകുപ്പില്‍ നിന്ന് ആരോഗ്യവകുപ്പിന് ഒരു രൂപപോലും വകയിരുത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോളത്തെ പ്രതിസന്ധി സാഹചര്യം മറികടക്കാന്‍ ജനങ്ങള്‍ക്ക് കിറ്റ് കൊടുക്കണം. തെരഞ്ഞെടുപ്പ് ഇല്ലാത്തതിനാല്‍ കൊടുക്കാതിരിക്കരുത്. കിറ്റ് കൊടുക്കേണ്ട സമയമാണ് ഇത് അടിയന്തിരമായി ജനങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കണമെന്നും ചെന്നിത്തല ഓര്‍മ്മിപ്പിപ്പു. അമേരിക്കയില്‍ ചികില്‍സയ്ക്ക് പോയ മുഖ്യമന്ത്രി ബദല്‍ സംവിധാനം ഉണ്ടാകേണ്ടതായിരുന്നു. സര്‍ക്കാര്‍ ഭരണം പൂര്‍ണമായി സ്തംഭിച്ച നിലയാണ്. ഇപ്പോള്‍ നടക്കുന്നത് ഓണ്‍ലൈന്‍ ഭരണം മാത്രമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ 7 വീഴ്ചകള്‍:

1. പാര്‍ട്ടി സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായി

2. കോളേജുകള്‍, സ്‌കൂളുകള്‍ സമയത്ത് അടച്ചില്ല, കുടുംബശ്രീ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചില്ല

3. മൂന്നാം തരംഗം മുന്‍കൂട്ടി കണ്ട് മുന്നൊരുക്കം നടത്തിയില്ല

4. ആശുപത്രികളില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയില്ല

5. രോഗികള്‍ക്ക് ഗൃഹ പരിചരണം നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍, വീടുകളില്‍ വൈദ്യ സഹായം എത്തിക്കാന്‍ സംവിധാനമൊരുക്കിയില്ല

6. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയില്ല

7. രോഗവ്യാപനം കാരണം തൊഴില്‍നഷ്ടമായവര്‍ക്ക് സഹായം എത്തിക്കുന്നില്ല

Top