ജനവികാരം മാനിച്ച് മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റോടു കൂടി മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമപരമായും ധാര്‍മ്മികമായും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ല. ജനവികാരം മാനിച്ച് അദ്ദേഹം രാജിവെയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

‘തുടക്കം മുതല്‍ ശിവശങ്കറിനെ സംരക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്പ്രിഗ്‌ളര്‍ വന്നപ്പോള്‍ ശിവശങ്കറെ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഞങ്ങള്‍ ശിവശങ്കറിനെ മാറ്റിനിര്‍ത്തിയില്ലേയെന്നാണ് ഇപ്പോള്‍ സിപിഎം പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റുള്ളവരിലേക്കും അന്വേഷണം നീളും’.

എങ്ങനെയാണ് മുഖ്യമന്ത്രിക്ക് പീലാത്തോസിനെ പോലെ കൈ കഴുകാനാകുന്നത്. ശിവശങ്കര്‍ മുഖ്യന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. അതുകൊണ്ടാണ് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടപ്പോഴും മാറ്റാതിരുന്നത്. നേരത്തെ പറഞ്ഞതൊന്നും ഓര്‍മ്മയില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. സ്വപ്നയെ അറിയില്ലെന്ന് ആദ്യം പറഞ്ഞു. ഇനി ശാകുന്തളത്തിലേത് പോലെ മുദ്ര മോതിരം തെളിവായി കാണണമായിരിക്കുമെന്നും ചെന്നിത്തല പരിഹസിച്ചു. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയതോടെ മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അടുത്തുവെന്നും ചെന്നിത്ത ആരോപിച്ചു.

കോവിഡിന്റെ പേരില്‍ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇനി നടക്കില്ല. പ്രതിപക്ഷം സമരം തുടരും. വരും ദിവസങ്ങളില്‍ പലവിധത്തില്‍ സമരം നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top