ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് നിയമ പ്രശ്‌നത്തിലേക്ക് വഴിവയ്ക്കും. ഇതിനേക്കാള്‍ ഭേദം ലോകായുക്തയെ പിരിച്ച് വിടുകയാണ് പിണറായി ചെയ്യേണ്ടത് . ലോകായുക്തയുടെ അധികാരം കവര്‍ന്നുകൊണ്ടുള്ള ഈ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇടതുമുന്നണി അറിയാതെയാണ് തീരുമാനം എന്നാണ് വിശ്വാസം. ഏത് മുന്‍ ജഡ്ജിയെയും നിയമിക്കാമെന്നും പുതിയ ഓര്‍ഡിനന്‍സ് പറയുന്നു. ഈ വിഷയത്തില്‍ സിപിഎം മറുപടി പറയണം. കഴിഞ്ഞ മന്ത്രിസഭാ യോഗം ലോകായുക്തയുടെ അധികാരം കവര്‍ന്നെടുക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. എന്നാല്‍, ഇക്കാര്യം മന്ത്രിസഭാ തീരുമാനത്തെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പിലും ഉള്‍പ്പെടുത്തിയില്ല. അടുത്ത മാസം നിയമസഭ ചേരാനിരിക്കെ മുഖ്യമന്ത്രി വിദേശത്തായിരിക്കെ ഇത്രയും സുപ്രധാന കാര്യം ഓര്‍ഡിനന്‍സ് ഇറക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിനെതിരെ മുഖ്യമന്ത്രിക്കെതിരേയും കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആര്‍ ബിന്ദുവിനെതിരെയുമുള്ള ഹര്‍ജിയും ലോകായുക്ത പരിഗണനയില്‍ ഇരിക്കെയുള്ള ഈ നടപടി തിരിച്ചടി ഭയന്നിട്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Top