ബിജു രമേശ് ആരോപണം ആവര്‍ത്തിക്കുകയാണെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: എട്ടു വര്‍ഷം മുന്‍പ് ഉന്നയിച്ച ആരോപണം ബിജു രമേശ് ആവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജലന്‍സ് കണ്ടെത്തിയതാണ്. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കുന്നതിനായി 10 കോടി രൂപ കെ. ബാബു ആവശ്യപ്പെട്ടു എന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.

ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തു. കെപിസിസി ഓഫീസില്‍ ഒരു കോടി രൂപ നല്‍കിയത് രമേശ് ചെന്നിത്തലയുടെ അറിവോടെയാണ്. ഒരു കോടി രൂപ കെപിസിസി ഓഫീസില്‍ കൊണ്ടുപോയി കൊടുത്തത് സന്തോഷ് എന്ന് പറയുന്ന ഓഫീസ് സെക്രട്ടറിയും ജനറല്‍ മാനേജരായിരിക്കുന്ന രാധാകൃഷ്ണനും കൂടിചേര്‍ന്നാണ്. ആ സമയത്ത് രമേശ് ചെന്നിത്തലയുണ്ടായിരുന്നു. രമേശ് ചെന്നിത്തല അകത്തെ മുറിയില്‍ ബാഗ് വയ്ക്കാന്‍ പറഞ്ഞു എന്നും ബിജു രമേശ് ആരോപിച്ചു.

അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യം ചര്‍ച്ച ചെയ്തിട്ടില്ല. യുഡിഎഫിലുള്ള കക്ഷികളുമായി മാത്രമേ സഖ്യമുണ്ടാകൂവെന്ന് ചെന്നിത്തല പറഞ്ഞു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത, സാമുദായിക സംഘടനകള്‍, പാര്‍ട്ടികള്‍ എന്നിവരുമായി പ്രാദേശിക തലത്തില്‍ സഹകരിക്കണമോയെന്ന കാര്യം യുഡിഎഫ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top