പ്രധാനമന്ത്രിയെ കാണാന്‍ പ്രതിപക്ഷത്തിന് അനുമതി നല്‍കാത്തത് തരംതാണ നിലപാടെന്ന്‌ ചെന്നിത്തല

chennithala

തിരുവനന്തപുരം: ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ യു.ഡി.എഫ് സംഘത്തിന് അനുമതി നല്‍കാത്തത് അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

യു.ഡി.എഫിന് അനുമതി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ ബി.ജെ.പി നേതാക്കള്‍ക്ക് അനുമതി നല്‍കിയത് വിവേചനപരവും രാഷ്ട്രീയപ്രേരിതവുമാണെന്നും, ഓഖി ദുരന്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയത് പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളാണ് അല്ലാതെ ബി.ജെ.പിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്വാഭാവികമായും പ്രധാനമന്ത്രി വരുമ്പോള്‍ പ്രതിപക്ഷം അനുമതി ചോദിച്ചാല്‍ കാണാന്‍ സമയം കൊടുക്കാറുണ്ടെന്നും, മോദിയുടെ ഈ രാഷ്ട്രീയ നിലപാട് തരംതാണതാണെന്നും, മോദിയെ കാണാന്‍ റവന്യൂ മന്ത്രിക്കും അനുമതിയില്ലെന്നാണ് മനസിലാക്കുന്നതെന്നും, പ്രതിപക്ഷത്തിന്റെ അവസ്ഥയാണ് റവന്യൂ മന്ത്രിക്കുമെന്നും, ഇത്രയുമധികം ആളുകള്‍ മരിച്ച ഓഖി ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

മാത്രമല്ല, ഓഖി ദുരിതമേഖല പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നതുകൊണ്ടു മാത്രം കാര്യമില്ലെന്നും, മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2,000 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിക്കണമെന്നും, ഓഖിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വന്ന പാകപ്പിഴകളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും, അതിന് കാരണക്കാരായവരെ അന്വേഷിച്ചു കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top