ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജി വെച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിനില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വഷണം സ്വീകാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് അദ്ദേഹം പറഞ്ഞു. ഇ മൊബിലിറ്റി പദ്ധതിയില്‍ തന്റെ വാദങ്ങള്‍ ശരിയായിരുന്നുവെന്ന് തെളിഞ്ഞു. സര്‍ക്കാര്‍ വാദങ്ങള്‍ പൊളിഞ്ഞെന്നതിന് ഉദാഹരമാണ് പിഡബ്ല്യുസിയെ ഒഴിവാക്കാനെടുത്ത തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

റെഡ് ക്രസന്റുമായുള്ള കരാറിന്റെ കോപ്പി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ടു തവണ കത്തയച്ചിരുന്നു. ഒന്നര മാസമായിട്ടും മുഖ്യമന്ത്രി കോപ്പി തന്നില്ല. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിലൊന്നും സാക്ഷിയാകാനോ മൊഴി നല്‍കാനോ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ രാജിക്കത്ത് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ വിജിലന്‍സിന് ഒരു അന്വേഷണവും നടത്താന്‍ സാധിക്കില്ല. വിദേശ ഇടപാടുകളുള്ള ഒരു കേസ് അന്വേഷിക്കാന്‍ അവര്‍ക്ക് പരിമിധികളുണ്ട്. അതുകൊണ്ട് കേസ് സിബിഐക്ക് കൈമാറുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Top