കേരളീയം പരിപാടി തട്ടിപ്പ്, പൊതുഖജനാവ് കൊള്ളയടിക്കാനുള്ള നീക്കത്തിന്റെ ഭാഗം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് മാധ്യമങ്ങളോട് പറഞ്ഞ പരാമര്‍ശം വളരെ മോശമായിപ്പോയി. അത് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല. എന്ത് അഹങ്കാരത്തിന്റെ ഭാഷയാണിത്. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട – ചെന്നിത്തല പറഞ്ഞു.

നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടി ഒരു തട്ടിപ്പാണ്, പൊതുഖജനാവ് കൊള്ളയടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍പോലും പണമില്ല. 5000 രൂപയില്‍ക്കൂടുതല്‍ ട്രഷറിയില്‍നിന്നു മാറിയെടുക്കാന്‍ കഴിയുന്നില്ല.

സംസ്ഥാനം ഗുരുതരമായ സാമ്പത്തികത്തകര്‍ച്ച നേരിടുന്ന സമയത്ത് 27 കോടി 12 ലക്ഷം രൂപ മുടക്കി ഈ കേരളീയം നടത്തേണ്ട എന്താവശ്യമാണുള്ളത്.? ആര്‍ക്ക് വേണ്ടിയാണ് ഈ പരിപാടി നടത്തുന്നത്? സി പി എം അനുകൂല സംഘടനകളെയും അവരുടെ സഹയാത്രികരെയും തീറ്റിപ്പോറ്റുന്നതിന് വേണ്ടിയാണ് ഈ മാമാങ്കം.

കേരളത്തെ അടയാളപ്പെടുത്തേണ്ടത് ഇങ്ങിനെയല്ല. ലോകത്തിനു മുന്‍പില്‍ കേരളത്തിന് ഒരു പേരും പെരുമയുമുണ്ട്. അപ്പോള്‍ കോടിക്കണക്കിന് രൂപ ഇങ്ങനെ ചെലവഴിച്ച് ഒരു പരിപാടി നടത്തേണ്ട എന്ത് കാര്യമാണ് മുഖ്യമന്ത്രിക്കുള്ളത്. അപ്പോള്‍ ധൂര്‍ത്തും അഴിമതിയുമാണ് ഉദ്ദേശിക്കുന്നത്. ഈ പരിപാടികൊണ്ട് സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ഒരു പ്രയോജനവുമില്ല.

മഴക്കാലമായപ്പോള്‍ സംസ്ഥാനമാകെ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു, പല ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകളില്ല. പല സ്ഥലങ്ങളിലും റോഡുകള്‍ തകര്‍ന്നുകിടക്കുന്ന സ്ഥിതിയാണുള്ളത്, നന്നാക്കാന്‍ പി.ഡബ്ല്യു.ഡിയുടെ പക്കല്‍ പണമില്ല. ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളും വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയിലാണ് . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് റിലീസ് ചെയ്യേണ്ട എന്ന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

വിഴിഞ്ഞം പദ്ധതി വൈകിയതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്. വികസന പദ്ധതികള്‍ക്ക് യു.ഡി.എഫ് ഉം കോണ്‍ഗ്രസും എതിരല്ല. പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ പിന്നിലുള്ള ദുരൂഹതയും കൊള്ളയുമാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

Top