നെയ്യാറ്റിന്‍കര സംഭവത്തില്‍ പ്രതി സര്‍ക്കാരെന്ന് ചെന്നിത്തല

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീപിടിച്ച് മരിച്ച സംഭവത്തില്‍ പ്രതി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത് പൊലീസിന്റെ ദുര്‍വാശിയും ധിക്കാരവും കാരണമാണ്. കുടിയൊഴിപ്പിക്കലിന്റെ പേരില്‍ പൊലീസ് നടത്തിയത് നരഹത്യയാണ്. അരമണിക്കൂര്‍ കാത്തിരുന്നാല്‍ അനുകൂലവിധി ഉണ്ടാകുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും അത് വകവയ്ക്കാതെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ മുന്നില്‍ നിന്നും കുടുംബത്തെ വലിച്ചിറക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

തല ചായ്ക്കാനുള്ള കൂര രക്ഷിച്ചെടുക്കാനുള്ള അറ്റകൈ പ്രയോഗമായി തലയില്‍ പെട്രോള്‍ ഒഴിച്ച് നിന്ന രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്ത് തീ പടര്‍ന്നത് പൊലീസിന്റെ നടപടി കാരണമാണ്. സിഗരറ്റ് ലൈറ്റര്‍ പൊലീസ് തട്ടിതെറിപ്പിച്ചപ്പോഴാണ് തീ ദമ്പതികളുടെ ദേഹത്തേക്ക് പടര്‍ന്ന് പിടിച്ചത്. പൊലീസിനെ കയറൂരി വിട്ടിരിക്കുന്നത് കാരണം
അവര്‍ക്ക് എന്തും ചെയ്യാമെന്ന നിലയാണിപ്പോഴെന്നും ചെന്നിത്തല പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അഹങ്കാരം വര്‍ധിച്ചിരിക്കുകയാണ്. പാവങ്ങള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണിപ്പോള്‍. ഇതില്‍ കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും അമ്മയും അച്ഛനും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഈ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇവരുടെ മൂത്ത മകന്‍ രാഹുല്‍ രാജുമായി ഫോണില്‍ സംസാരിച്ച് എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. ക്വാറന്റീന്‍ കഴിഞ്ഞാല്‍ ഇവരുടെ വീട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top