മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ധനമന്ത്രിയുടെ ഉണ്ടയില്ലാ വെടി; ചെന്നിത്തല

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ്, മയക്കുമരുന്ന് കേസ് എന്നിവയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി ഭരണത്തിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന വസ്തുതകള്‍ മറച്ചുവെക്കാന്‍ വേണ്ടിയാണ് ധനമന്ത്രിയെ കൊണ്ട് പത്രസമ്മേളനം നടത്തിച്ചിരിക്കുന്നത്. കോടിയേരി സ്ഥാനത്ത് നിന്ന് മാറിനിന്നത് കൊണ്ട് ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു.

കിഫ്ബിയില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. നിയമപരമായും ഭരണഘടനാപരമായും ധനമന്ത്രി കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടത് തെറ്റാണ്. നിയമസഭയുടെ മേശപ്പുറത്താണ് സിഎജിയുടെ ഫൈനല്‍ റിപ്പോര്‍ട്ട് വെക്കേണ്ടത്.

കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത സ്ഥിതി വിശേഷം വന്നിരിക്കുന്നു. സി.എ.ജി. ഭരണഘടനാ സ്ഥാപനമാണ്. അഴിമതികളും ക്രമക്കേടുകളും കണ്ടെത്താന്‍ ബാധ്യസ്ഥമാണ്. അക്കൗണ്ടുകള്‍ പരിശോധിക്കാനും ബാധ്യസ്ഥരാണ്. അഴിമതി മൂടിവെക്കുന്നത് നടക്കുന്ന കാര്യമല്ല. സിഎജി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി മുന്‍സര്‍ക്കാരുകള്‍ക്കെതിരേ സമരം നടത്തിയവരാണ് ഇപ്പോള്‍ സിഎജിക്കെതിരേ രംഗത്തുവന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Top