മുഖ്യമന്ത്രി പക്വത കാണിക്കേണ്ടിയിരുന്നു, പരാമര്‍ശം അനവസരത്തിലുള്ളതെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യപരമായ രാഷ്ട്രീയമല്ല തുടങ്ങിവെച്ചതെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പക്വത കാണിക്കേണ്ടിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പ്രയാസത്തിലാണ്. മൂന്നാം തരംഗം ഉണ്ടാകുമോ എന്ന് ഭയത്തിലാണ് ജനങ്ങള്‍ കഴിയുന്നത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം അനവസരത്തിലുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ സജീവമായി നില്‍ക്കുന്ന സര്‍ക്കാറിന്റെ അഴിമതികള്‍ ചര്‍ച്ച ചെയ്യാത്തിരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. പത്തോളം ജില്ലകളില്‍ നടന്ന മരംമുറി സംസ്ഥാനം കണ്ട വലിയ അഴിമതിയാണ്. കോടിക്കണക്കിന് രൂപയുടെ വനസമ്പത്ത് കൊള്ളയടിക്കപ്പെട്ടു. ഇതില്‍ മുഖ്യമന്ത്രിയുടെയും എല്‍.ഡി.എഫ് ഘടകകക്ഷിയുടെയും പങ്ക് വലുതാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

തനിക്കെതിരെ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത നിരവധി ആരോപണങ്ങള്‍ കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ചിരുന്നു. അതിനോട് താന്‍ എങ്ങനെ പ്രതികരിച്ചെന്ന് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രിയായ ഒരാള്‍ ഇത്തരത്തില്‍ പ്രതികരിച്ച് മുന്നോട്ടു പോകണമോ എന്ന് അദ്ദേഹമാണ് ആലോചിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

പിണറായി വിജയന്‍ പറഞ്ഞതിന് മറുപടി പറയാനുള്ള ബാധ്യത കെ. സുധാകരനുണ്ട്. അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ചതു കൊണ്ട് മറുപടി പറയാന്‍ സുധാകരന്‍ നിര്‍ബന്ധിതനായി. അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

Top