കെഎസ്‌യു മാര്‍ച്ചിനെ ചോരയില്‍ മുക്കികൊല്ലാനാണ് പൊലീസ് ശ്രമിച്ചതെന്ന് ചെന്നിത്തല

remesh chennithala

തിരുവനന്തപുരം: കെഎസ്‌യു സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ ചോരയില്‍ മുക്കികൊല്ലാനാണ് പൊലീസ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിനെ കയറൂരി വിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിഷ്ഠൂരമായ മര്‍ദ്ദനം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇരുമ്പാണി കയറ്റിയ ലാത്തി കൊണ്ടാണ് കുട്ടികളുടെ തലയ്ക്ക് പൊലീസ് അടിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ചെന്നിത്തല വിമര്‍ശനം നടത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കെ എസ് യു സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ ചോരയില്‍ മുക്കികൊല്ലാനാണ് പോലീസ് ശ്രമിച്ചത്. സംസ്ഥാന അധ്യക്ഷന്‍ അഭിജിത് അടക്കമുള്ളവരെ മര്‍ദ്ദിച്ചു അവശരാക്കി. ജെസ്ന തിരോധാനം സിബിഐയ്ക്ക് വിടുക, കേരള സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി വിരുദ്ധ മനോഭാവം അവസാനിപ്പിക്കുക,പരിയാരം മെഡിക്കല്‍ കോളേജിലെ ഫീസ് കുറയ്ക്കുക ,നീറ്റ് അട്ടിമറി നടത്താന്‍ ശ്രമിക്കുന്ന കോളേജുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കെ എസ് യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

പൊലീസിനെ കയറൂരി വിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിഷ്ഠൂരമായ മര്‍ദ്ദനം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തി നടപടിയെടുക്കണം. വിദ്യാര്‍ത്ഥികളുടെ തലയ്ക്കു ഒരു കാരണവശാലും അടിക്കരുത് എന്ന് ഞാന്‍ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ ഇരുമ്പാണി കയറ്റിയ ലാത്തി കൊണ്ടാണ് കുട്ടികളുടെ തലയ്ക്ക് പോലീസ് അടിക്കുന്നത്.

Top