ചെന്നൈയിന്‍ എഫ് സിയും വീഴ്ത്തി, ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി

ചെന്നൈ : സ്വന്തം മൈതാനത്ത് പഞ്ചാബ് എഫ് സിയോട് തോറ്റതിന്റെ ക്ഷിണം മാറും മുമ്പ് കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. എതിരാളികളായ ചെന്നൈയിന്‍ എഫ് സിയുടെ ഹോം ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ തോല്‍വി വഴങ്ങിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ വഴങ്ങിയ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. 60ാം മിനിറ്റില്‍ ആകാസ് സംഗ്‌വാന്‍ ആണ് ചെന്നൈയിന്‍ എഫ് സിയുടെ വിജയഗോള്‍ നേടിത്. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.

പഞ്ചാബിനെതിരായ തോല്‍വിയോടെ നാാലം സ്ഥാനത്തേക്ക് വീണ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് പതിനൊന്നാം സ്ഥാനത്തുണ്ടായിരുന്ന ചെന്നൈയിനോടേറ്റ തോല്‍വി. 15 കളികളില്‍ 26 പോയന്റുമായി നാലാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് തൊട്ടു പിന്നിലായി 13 കളികളില്‍ 25 പോയന്റുമായി മുംബൈ സിറ്റി എഫ് സിയുമുണ്ട്. 15 മത്സരങ്ങളില്‍ 31 പോയന്റുള്ള ഒഡിഷ എഫ് സിയാണ് ഒന്നാം സ്ഥാനത്ത്. 13 മത്സരങ്ങളില്‍ 28 പോയന്റുള്ള എഫ് സി ഗോവ രണ്ടാമതും 13 കളികളില്‍ 26 പോയന്റുമായി മോഹന്‍ ബഗാന്‍ നാലാമതുമാണ്. ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയതോടെ ചെന്നൈയില്‍ 15 പോയന്റുമായി എട്ടാം സ്ഥാനത്തേക്ക് കയറി.

എതിരാളികളുടെ ഹോം ഗ്രൗണ്ടില് പന്തടക്കത്തിലും പാസിംഗിലും ആക്രമണത്തിലുമെല്ലാം നിറം മങ്ങിയ ബ്ലാസ്റ്റേഴ്സിനെയാണ് ആരാധകര്‍ കണ്ടത്. രണ്ടു തവണ മാത്രമാണ് ചെന്നൈയിന്‍ പോസ്റ്റിലേക്ക് ബ്ലാസ്റ്റേഴ്സിന് ലക്ഷ്യംവെക്കാനായത്. മുന്നേറ്റ നിരയും മധ്യ നിരയും നിറം മങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങളുടെ മൂര്‍ച്ചയില്ലാതായി. 81-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പന്ത് കൈപ്പിടിയില്‍ ഒതുക്കിയശേഷം വലിച്ചിട്ടതിന് ചെന്നൈയിന്‍ എഫ് സിയുടെ അങ്കിത് മുഖര്‍ജി രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പു കാര്‍ഡും കണ്ട് പുറത്തുപോയതോടെ ചെന്നൈയിന്‍ 10 പേരായി ചുരുങ്ങിയെങ്കിലും അവസരം മുതലാക്കാന്‍ മഞ്ഞപ്പടക്കായില്ല.

Top