ഫാത്തിമയുടെ മരണം; അന്വേഷണത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് കരുതുന്നു: ഐഷ

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും കുറ്റക്കാര്‍ക്ക് എതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്ന് കരുതുന്നതായും ഫാത്തിമ ലത്തീഫിന്റെ സഹോദരി ഐഷ. ഫാത്തിമയുടെ മൊബൈല്‍ ഫോണിന്റെ വിദഗ്ധ പരിശോധനയില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്ന് ഐഷ പറഞ്ഞു.

ഫോണ്‍ തുറന്ന് പരിശോധിക്കാന്‍ ഹാജരാകണമെന്ന് ചൂണ്ടികാട്ടി ഫോറന്‍സിക് വകുപ്പിന്റെ ആവശ്യപ്രകാരം കുടുംബത്തിന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചിരുന്നു. അതേ തുടര്‍ന്നാണ് കുടുംബം ചെന്നൈയിലെത്തിയത്.

കേസില്‍ ഏറ്റവും നിര്‍ണ്ണായകമായ തെളിവാണ് ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ്. അതേസമയം സഹപാഠികളെ ഉള്‍പ്പടെ നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും ആരോപണവിധേയരായ അധ്യാപകര്‍ക്ക് എതിരെ കാര്യമായ തെളിവ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ് ഇപ്പോഴും.നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചും ഐഐടി അധികൃതരുടെ സമീപനത്തിന് എതിരെയും പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ഐഐടി സ്റ്റുഡന്റ്‌സ് യൂണിയന്റെ തീരുമാനം.

Top