ജാമ്യത്തിലിറങ്ങിയത് ഇഷ്ടമായില്ല; ജയില്‍ ജീവിതം മിസ്സ് ചെയ്തപ്പോള്‍ വീണ്ടും മോഷണം

jail

ചെന്നൈ: ജാമ്യത്തിലിറങ്ങിയപ്പോള്‍ ജയിലിലെ ഭക്ഷണവും കൂട്ടുകാരെയും മിസ് ചെയ്തതിനാല്‍ ജയിലിലേക്ക് തിരിച്ച് പോവാന്‍ വീണ്ടും മോഷണം നടത്തി ചെന്നൈ സ്വദേശി.

ജയില്‍ എനിക്ക് വീടുപോലെ, മൂന്നുനേരം ഭക്ഷണം, നല്ല കൂട്ടുകാര്‍- ചെന്നൈയിലെ 52-കാരന്‍ ജ്ഞാനപ്രകാശത്തിന്റെ വാക്കുകളാണിത്. വെറും വാക്കുകള്‍ മാത്രമല്ല, ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്റെ വീട്ടിലേക്ക് തന്നെ അദ്ദേഹം മടങ്ങുകയും ചെയ്തു. അതിനായി ഒരു ബൈക്കും കുറച്ച് പെട്രോളും മോഷ്ടിച്ചെന്ന് മാത്രം.

കഴിഞ്ഞ മാര്‍ച്ചിലാണ് ജ്ഞാനപ്രകാശത്തെ മോഷണക്കേസില്‍ ആദ്യമായി പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പുഴല്‍ ജയിലില്‍ തടവിലാക്കുകയും ചെയ്തു. ജൂണ്‍ 29-ന് ജ്ഞാനപ്രകാശം ജാമ്യത്തിലിറങ്ങി. പക്ഷേ, വീട്ടിലെത്തിയപ്പോഴാണ് ജയിലിലെ അന്തരീക്ഷവും കൂട്ടുകാരുമാണ് നല്ലതെന്ന് തോന്നിയത്. പിന്നീട് വീട്ടില്‍ തനിക്ക് ഒരു വിലയുമില്ലെന്നും ഭാര്യയും മക്കളും ഉപദ്രവിക്കുകയാണെന്നുമായിരുന്നു പരാതി. ഇതോടെ എങ്ങനെയും ജയിലിലെ കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങണമെന്ന ആഗ്രഹത്തോടെ മോഷണത്തിന് ഇറങ്ങി.

മോഷണത്തിന് സി.സി.ടി.വി. സ്ഥാപിച്ച സ്ഥലം തന്നെ തിരഞ്ഞെടുത്തു. മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ധനം തീര്‍ന്നെങ്കിലും മറ്റുവാഹനങ്ങളില്‍നിന്ന് പെട്രോളും മോഷ്ടിച്ചു. ഇതിനിടെയാണ് നാട്ടുകാര്‍ ജ്ഞാനപ്രകാശത്തെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ജയിലിലെ കൂട്ടുകാരെ പിരിഞ്ഞുനില്‍ക്കുന്നതില്‍ തനിക്ക് വലിയ ദു:ഖമുണ്ടെന്നായിരുന്നു ജ്ഞാനപ്രകാശത്തിന്റെ മൊഴി. ജയിലില്‍ മൂന്നുനേരം ലഭിക്കുന്ന ഭക്ഷണം തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്നും കൃത്യസമയത്ത് ഭക്ഷണം ലഭിക്കുന്നത് വലിയകാര്യമാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. അതോടെ വീണ്ടും മോഷണക്കേസിലെ പ്രതിയായി ജ്ഞാനപ്രകാശം ജയിലിലേക്ക് മടങ്ങി.

Top