നടന്‍ രാഹുല്‍ രവിക്കെതിരെ ചെന്നൈ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ് ; ഭാര്യയുടെ പരാതിയിലാണ് പൊലീസ് നടപടി

ചെന്നൈ: ചലച്ചിത്ര-സീരിയല്‍ നടന്‍ രാഹുല്‍ രവിക്കെതിരെ ചെന്നൈ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്. ശാരീരികമായി ഉപദ്രവിക്കുന്നു എന്ന ഭാര്യ ലക്ഷ്മി എസ്.നായരുടെ പരാതിയിലാണ്് പൊലീസ് നടപടി. രാഹുല്‍ ഒളിവിലാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മറ്റൊരു സ്ത്രീയോടൊത്ത് രാഹുലിനെ സ്വന്തം അപ്പാര്‍ട്‌മെന്റില്‍ നിന്ന് ലക്ഷ്മി കണ്ടിരുന്നെന്നും പൊലീസ് പറയുന്നു.

2020ലായിരുന്നു രാഹുലിന്റെയും ലക്ഷ്മിയുടേയും വിവാഹം. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് രാഹുലിനെതിരെ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്. ലക്ഷ്മിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ 2023 ഏപ്രില്‍ 26 ന് അര്‍ദ്ധരാത്രിയില്‍ പോലീസിനും അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും ഒപ്പം രാഹുലിന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയപ്പോഴാണ് നടനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് എഫ് ഐ ആറില്‍ പറയുന്നു. മാത്രമല്ല സ്ഥിരമായി ലക്ഷ്മിയെ രാഹുല്‍ മര്‍ദ്ദിക്കാറുണ്ടെന്ന് എഫ് ഐ ആറിലുണ്ടെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബര്‍ 3 ന് രാഹുലിന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുല്‍ ആരോപിക്കുന്നത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. ഇത് അപലപനീയമായി കണക്കാക്കുന്നുവെന്നും കോടതി അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ നിന്നും ഇരുവരും വിവാഹ ചിത്രങ്ങളും മറ്റും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ അക്കൗണ്ടുകളില്‍ ഇല്ലാതിരുന്നതാണ് ആരാധകരില്‍ സംശയം കൂട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ പ്രചരിച്ചതും. മോഡലിങ്ങില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുല്‍ ‘പൊന്നമ്പിളി’ എന്ന സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍ എന്നീ സിനിമകളിലും രാഹുല്‍ അഭിനയിച്ചിട്ടുണ്ട്. ‘നന്ദിനി’ എന്ന ഹിറ്റ് സീരിയലിലൂടെയാണ് തെന്നിന്ത്യയൊട്ടാകെ രാഹുല്‍ ശ്രദ്ധേയനാകുന്നത്.

Top