ചെന്നൈ: മൂന്നു ദിവസമായി തുടരുന്ന മഴയില്‍ ചെന്നൈയിലെ പല നഗരങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. കരകവിഞ്ഞൊഴുകുന്ന നദികള്‍ പോലെയാണ് ഇപ്പോള്‍ റോഡുകള്‍. റിസര്‍വോയറുകളും നിറഞ്ഞൊഴുകുകയാണ്. മഴക്കെടുതിയില്‍ നാല് പേര്‍ മരിക്കുകയും 60 ലധികം വീടുകള്‍ തകരുകയും ചെയ്തു. 16 കന്നുകാലികള്‍ മരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ച ദുരന്തമാണിത്. ചെന്നൈ, തേനി, മധുര ജില്ലകളിലാണ് അപകടം ഏറെയും.
സംസ്ഥാനത്തിന്റെ താഴ്ന്ന ഭാഗങ്ങള്‍, ചെന്നൈയിലെ പൂണ്ടി, ചോളവാരം, പുഴല്‍, ചെമ്പരമ്പാക്കം, തേര്‍വായ് കണ്ടിഗൈ റിസര്‍വോയറുകള്‍, നഗരത്തില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള വീരാണം തടാകം എന്നിവിടങ്ങളില്‍ നിന്ന് മിച്ചജലം തുറന്നുവിട്ടു. വുഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുകയാണ്.
തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും കാവേരി നദിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടവും വെല്ലൂര്‍ ജില്ലാ അധികൃതരും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജലസംഭരണികളില്‍ നിന്ന് അധികജലം തുറന്നുവിടുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചെന്നൈ നഗരത്തിലെ മിക്ക പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. സുരക്ഷ കണക്കിലെടുത്ത് പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിഛേദിച്ചിട്ടുണ്ട്. സിറ്റി പൊലീസ് സ്റ്റേഷൻ അടക്കം താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. ചെന്നൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും ഏതാനും റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
290 പ്രദേശങ്ങളിലാണ് കനത്ത വെള്ളക്കെട്ട് തുടരുന്നത്. ഇവിടങ്ങളിൽ വലിയ പമ്പ് സെറ്റുകൾ ഉപയോഗിച്ച് വെള്ളം ഒഴുക്കി വിടാനുളള ശ്രമങ്ങൾ തുടരുകയാണ്. 14 റോഡുകളിൽ നിന്ന് പൂർണമായും വെള്ളം ഒഴുക്കിക്കളഞ്ഞു. സംസ്ഥാനത്തെ 34 ജില്ലകളിലാണ് കനത്ത മഴ ലഭിച്ചത്. മത്സ്യത്തൊഴിലാളികൾ നവംബർ ഒമ്പതിനും 12നും ഇടയിൽ മത്സ്യബന്ധനത്തിനായി കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രണ്ട് ദിവസമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്. വെള്ളം നീന്തി ദുരിത പ്രദേശങ്ങൾ സന്ദർശിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോയും ചിത്രങ്ങളും ഇതിനകം വൈറലായിട്ടുണ്ട്