മഴയില്‍ മുങ്ങി ചെന്നൈ; ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്

ചെന്നൈ: നഗരത്തില്‍ ശക്തമായ മഴ തുടരുന്നു. ബുധനാഴ്ച നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴപെയ്തു. വടക്കന്‍ ചെന്നൈയിലും പോരൂരിലും ഒരുമണിക്കൂറോളം മഴ പെയ്തതിനാല്‍ റോഡുകളിലും പാര്‍പ്പിടസമുച്ചയങ്ങളിലും വെള്ളം കയറി.

പലയിടങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. പീര്‍ക്കന്‍ക്കരണി, വേളാച്ചേരി മെയിന്റോഡ്, താംബരം, ക്രോംപ്പെട്ട്, സേലയ്യൂര്‍, മടിപ്പാക്കം, ആലന്തൂര്‍, പെരുങ്കളത്തൂര്‍, ഗുഡുവാേഞ്ചരി, കീലമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിലും കനത്തമഴ പെയ്തു. ചിലയിടങ്ങളില്‍ വീടുകളില്‍ വെള്ളംകയറി.

കനത്തമഴയെത്തുടര്‍ന്ന് ചെന്നൈ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാല്‍ കോളേജുകളും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കും. ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 

Top