രഹാനെയുടെ മികവിൽ മുംബൈയെ തകർത്ത് ചെന്നൈ

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ എല്‍ ക്സാസിക്കോ പോരാട്ടത്തില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 11 പന്ത് ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം ജയവും മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്. 27 പന്തില്‍ വെടിക്കെട്ട് ബാറ്റിംഗുമായി 61 റണ്‍സടിച്ച അജിങ്ക്യാ രഹാനെയും 36 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന റുതുരാജ് ഗെയ്ക്‌വാദും ചേര്‍ന്നാണ് ചെന്നൈയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 157-8, ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.1 ഓവറില്‍ 159-3.

സ്കോര്‍ ബോര്‍ഡില്‍ റണ്‍സെത്തും മുമ്പെ റണ്‍സൊന്നുമെടുക്കാതെ ഡെവോണ്‍ കോണ്‍വെ മടങ്ങിയെങ്കിലും വരാനിരിക്കുന്നത് കൊടുങ്കാറ്റാണെന്ന് മുംബൈ പ്രതീക്ഷിച്ചില്ല. വണ്‍ ഡൗണായി ക്രീസിലെത്തിയ അജിങ്ക്യാ രഹാനെ തുടക്കം മുതല്‍ അടിച്ചു തകര്‍ത്തപ്പോള്‍ എവിടെ പന്തെറിയണമെന്നറിയാതെ മുംബൈ ബൗളര്‍മാര്‍ കുഴങ്ങി. ബെഹന്‍ഡോര്‍ഫിന്റെ മൂന്നാം ഓവറില്‍ സിസ്ക് അടിച്ചു തുടങ്ങിയ രഹാനെ ആളിക്കത്തിയത് അര്‍ഷാദ് ഖാന്റെ നാലാം ഓവറിലായിരുന്നു.ആദ്യ പന്ത് സിക്സ് അടിച്ച രഹാനെ അടുത്ത നാലു പന്തും ബൗണ്ടറി കടത്തി.

നാലാം ഓവറില്‍ മാത്രം ചെന്നൈ നേടിയത് 23 റണ്‍സ്. ഇതോടെ മുംബൈയുടെ പിടി അയഞ്ഞു. കാമറൂണ്‍ ഗ്രീനിനെയും സിക്സിന് പറത്തിയ രഹാനെ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ പിയൂഷ് ചൗളയെ രണ്ട് ബൗണ്ടറിയടിച്ചാണ് വരവേറ്റത്. 19 പന്തില്‍ രഹാനെ അര്‍ധസെഞ്ചുറി കുറിക്കുമ്പോള്‍ മറുവശത്ത് റുതുരാജ് 11 പന്തില്‍ ഏഴ് റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. പവര്‍ പ്ലേയില്‍ 68 റണ്‍സടിച്ച ചെന്നൈക്ക് പവര്‍ പ്ലേക്ക് പിന്നാലെ സ്കോര്‍ 82ല്‍ നില്‍ക്കെ രഹാനെയെ (27 പന്തില്‍ 61) നഷ്ടമായെങ്കിലും അപ്പോഴേക്കും മുംബൈയുടെ പ്രതീക്ഷ നഷ്ടമായിരുന്നു.

നാലാം നമ്പറിലെത്തിയ ശിവം ദുബെ (26 പന്തില്‍ 28) അംബാട്ടി റായഡു(16 പന്തല്‍ 20*) എന്നിവര്‍ക്കൊപ്പം വിജയം പൂര്‍ത്തിയാക്കേണ്ട ചുമതല റുതുരാജ് ഗെയ്ക്‌വാദ്(36 പന്തില്‍ 40*) അനായാസം പൂര്‍ത്തിയാക്കി.2.1 ഓവറില്‍ 35 റണ്‍സ് വഴങ്ങിയ അര്‍ഷാദ് ഖാനാണ് മുംബൈ ബൗളിംഗ് നിരിയില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്. മുംബൈക്കായി ബെഹന്‍ഡോര്‍ഫും പിയൂഷ് ചൗളയും കുമാര്‍ കാര്‍ത്തികേയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 32 റണ്‍സെടുത്ത ഇഷാന്‍ കിഷനും 31 റണ്‍സെടുത്ത ടിം ഡേവിഡും മാത്രമാണ് മുംബൈ നിരയില്‍ പൊരുതിയത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്ത് നല്ല തുടക്കമിട്ടശേഷമാണ് മുംബൈ തകര്‍ന്നടിഞ്ഞത്.ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്നും മിച്ചല്‍ സാന്റ് നര്‍ രണ്ടും വിക്കറ്റെടുത്തു.

Top