ലഖ്നൗവിനെ തളച്ച് ആദ്യ ജയം സ്വന്തമാക്കി ചെന്നൈ

ചെന്നൈ: ഐപിഎല്‍ 16-ാം സീസണില്‍ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ് സിനെ 12 റണ്‍സിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ചെന്നൈ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലിയുടെ പ്രകടനമാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായത്.

218 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലഖ്‌നൗവിന് ഓപ്പണര്‍ കൈല്‍ മയേഴ്‌സ് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. വെറും 22 പന്തില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 53 റണ്‍സെടുത്ത മയേഴ്‌സ് പവര്‍പ്ലേയില്‍ ചെന്നൈ ബൗളിങ്ങിനെ തച്ചുതകര്‍ക്കുകയായിരുന്നു. ഐപിഎല്ലില്‍ താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്.

പിന്നാലെ സ്പിന്നര്‍മാരെ കളത്തിലിറക്കിയ ധോനി കളിതിരിച്ചു. ആറാം ഓവറിലെ മൂന്നാം പന്തില്‍ മയേഴ്‌സിനെ വീഴ്ത്തി മോയിന്‍ അലിയാണ് ചെന്നൈക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. സഹ ഓപ്പണറും ക്യാപ്റ്റനുമായ കെ.എല്‍ രാഹുലിനൊപ്പം 79 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മയേഴ്‌സ് മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ ദീപക് ഹൂഡയെ (2) മിച്ചല്‍ സാന്റ്‌നര്‍ മടക്കി. എട്ടാം ഓവറില്‍ കെ.എല്‍ രാഹുലും മോയിന്‍ അലിക്ക് മുന്നില്‍ വീണതോടെ ലഖ്‌നൗ പതറി. 18 പന്തില്‍ നിന്ന് ക്യാപ്റ്റന് നേടാനായത് 20 റണ്‍സ് മാത്രം. തുടര്‍ന്നെത്തിയ ക്രുണാല്‍ പാണ്ഡ്യയും (9) മോയിന് മുന്നില്‍ വീണു.

തുടര്‍ന്ന് മാര്‍ക്കസ് സ്‌റ്റോയ്‌നിസും നിക്കോളാസ് പുരനും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുചലിപ്പിക്കവെ 14-ാം ഓവറില്‍ സ്‌റ്റോയ്‌നിസിനെ മടക്കി മോയിന്‍ അലി വീണ്ടും ലഖ്‌നൗവിന് തിരിച്ചടി നല്‍കി. 18 പന്തില്‍ നിന്ന് 21 റണ്‍സെടുത്താണ് സ്‌റ്റോയ്‌നിസ് മടങ്ങിയത്. എന്നാല്‍ തകര്‍ത്തടിച്ച നിക്കോളാസ് പുരന്‍ ടീമിന് ജയപ്രതീക്ഷ നല്‍കിയെങ്കിലും 16-ാം ഓവറില്‍ ഇംപാക്റ്റ് പ്ലെയറായ തുഷാര്‍ ദേശ്പാണ്ഡെയെ കൊണ്ടുവന്ന് ധോനി, പുരനെ വീഴ്ത്തി. 18 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 32 റണ്‍സെടുത്ത് ചെന്നൈയെ വിറപ്പിച്ച ശേഷമാണ് താരം മടങ്ങിയത്.

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ആയുഷ് ബധോനി – കൃഷ്ണപ്പ ഗൗതം സഖ്യം അതിവേഗം 39 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ബൗളിങ് മികവിലൂടെ ചെന്നൈ വിജയം പിടിക്കുകയായിരുന്നു. ബധോനി 18 പന്തില്‍ നിന്ന് 23 റണ്‍സും ഗൗതം 11 പന്തില്‍ നിന്ന് 17 റണ്‍സും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തിരുന്നു.

ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദിന്റെയും ഡെവോണ്‍ കോണ്‍വെയുടെയും ഇന്നിങ്സുകളാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തച്ചത്. 31 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 57 റണ്‍സെടുത്ത ഋതുരാജും 29 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 47 റണ്‍സെടുത്ത കോണ്‍വെയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ അടിച്ചുകൂട്ടിയത് 110 റണ്‍സ്. വെറും 55 പന്തുകളാണ് ഇതിനായി ഇവര്‍ക്ക് വേണ്ടിവന്നത്.

എന്നാല്‍ ഇരുവരും പുറത്തായതോടെ ചെന്നൈയുടെ സ്‌കോറിങ് താഴ്ന്നു. 16 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറുമടക്കം 27 റണ്‍സെടുത്ത ശിവം ദുബെയ്ക്കും 14 പന്തില്‍ രണ്ട് വീതം സിക്സും ഫോറുമായി 27 റണ്‍സോടെ പുറത്താകാതെ നിന്ന അമ്പാട്ടി റായുഡുവിനും മാത്രമാണ് പിന്നീട് ചെന്നൈ സ്‌കോറിലേക്ക് ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാനായത്.

ബെന്‍ സ്റ്റോക്ക്സ് (8) വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ രവീന്ദ്ര ജഡേജയ്ക്ക് നേടാനായത് വെറും മൂന്ന് റണ്‍സ് മാത്രം. മോയിന്‍ അലി 13 പന്തില്‍ 19 റണ്‍സെടുത്തു.

അവസാന ഓവറില്‍ ക്രീസിലെത്തിയ നായകന്‍ എം.എസ് ധോനി (12) നേരിട്ട ആദ്യ രണ്ട് പന്തും സിക്സറിന് പറത്തി സ്റ്റേഡിയത്തെ ആവേശത്തിലാക്കിയെങ്കിലും മൂന്നാം പന്തില്‍ പുറത്തായി. ലഖ്നൗവിനായി മാര്‍ക്ക് വുഡും രവി ബിഷ്ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Top