ചെന്നൈയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത് 2710 പേര്‍ക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 62000 കവിഞ്ഞതായി കണക്കുകള്‍. 24 മണിക്കൂറിനിടെ 2710 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 62087 ആയി. ഇതില്‍ 1487 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 42752 ആയി.

ഇന്ന് 37 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 794 ഉയര്‍ന്നു. ചെന്നൈയില്‍ മാത്രം 623 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ കൂടുതല്‍ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മധുരയില്‍ ഏഴ് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

വെല്ലൂര്‍, റാണിപേട്ട് ജില്ലകളും അടച്ചിടും. ചെന്നൈയില്‍ ഉള്‍പ്പടെ ഈ മാസം 30 വരെ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുകയാണ്. സമ്പൂര്‍ണ്ണ അടച്ചിടല്‍ ഗുണം ചെയ്‌തെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബംഗ്ലൂരുവിലെ പ്രധാന ഇടങ്ങളിലും വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പരിശോധന ഫലം നെഗറ്റീവ്. ആരോഗ്യ മന്ത്രി വിജയഭാസ്‌ക്കറാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഉള്‍പ്പടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Top