കോടതി വിധി സ്വാഗതം ചെയ്യുന്നു; അന്തസ്സുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കണം-ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിഷയത്തിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ അതീവ ഗുരുതരമെന്ന് കോടതി കണ്ടെത്തിയതായി ചെന്നിത്തല പറഞ്ഞു.

ഡേറ്റാ സുരക്ഷിതത്വം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. അക്കാര്യത്തില്‍ തീരുമാനം ഉണ്ടായി. വ്യക്തിയുടെ സമ്മതപ്രകാരം മാത്രമേ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടുള്ളൂ എന്ന ആവശ്യവും അംഗീകരിക്കപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.

ഈ കമ്പനി അല്ലാതെ മറ്റൊരു കമ്പനിയും ഇല്ല എന്ന രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഹൈക്കോടതി കരാര്‍ റദ്ദാക്കാത്തത് സര്‍ക്കാരിന്റെ വിജയമല്ല. കോടതി ഉപാധികള്‍ വച്ചതോടെ കരാര്‍ തന്നെ അപ്രസക്തമായെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഒരു ഇടക്കാല ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങള്‍ക്കും പരിഹാരമുണ്ടായിരിക്കുകയാണ്. സര്‍ക്കാരിന് മാന്യതയുണ്ടെങ്കില്‍ സ്പ്രിംക്ലറുമായുള്ള കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
.

Top