ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് നാളെ തീരുമാനിക്കുമോ ??

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മറ്റി യോഗം നാളെ കോട്ടയത്ത് ചേരും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പാണ് മുഖ്യ അജണ്ടയെങ്കിലും പരസ്യപിന്തുണ പ്രഖ്യാപിക്കാതെ മനഃസാക്ഷി വോട്ടിന് സാധ്യതയുണ്ടെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യയോഗമാണ് നാളെ നടക്കുന്നത്. ഉച്ചയ്ക്ക് 2.30ന് കോട്ടയം ഓര്‍ക്കിഡ് റസിഡന്‍സിയിലാണ് യോഗം ചേരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എത്രയും വേഗം മുന്നണി പ്രവേശനം സാധ്യമാക്കണമെന്നാണ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പൊതുവികാരമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ തീരുമാനം. അതിനാല്‍ മുന്നണികള്‍ക്കെന്ന പോലെ കേരളാ കോണ്‍ഗ്രസിനും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകം തന്നെയാണ്.

ഈ സാഹചര്യത്തില്‍ ഏതെങ്കിലും മുന്നണിയ്ക്ക് പരസ്യപിന്തുണ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. പരസ്യ പ്രഖ്യാപനത്തിന് നില്‍ക്കാതെ കരുതലോടെ നീങ്ങാനാണ് കേരളാ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നതെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയും വ്യക്തമാക്കുന്നത്.

കേരളാ കോണ്‍ഗ്രസ് എം ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം ചെങ്ങന്നൂരില്‍ ഇടത് അനുകൂല മനോഭാവം പരസ്യമാക്കി നേരത്തെ രംഗത്തു വന്നിരുന്നു. തീരുമാനമെടുക്കാന്‍ പ്രാദേശിക ഘടകത്തെ അനുവദിക്കണമെന്ന ആവശ്യവും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിജയസാധ്യത ആര്‍ക്കെന്ന് വിലയിരുത്തി മനഃസാക്ഷി വോട്ടെന്ന നിലപാട് കേരളാ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Top