പുതിയ പരിശീലകനെ തേടി ചെല്‍സി; ഗ്രഹാം പോട്ടര്‍ക്ക് പകരം ജൂലിയന്‍ നാഗല്‍സ്മാന്‍ എത്തിയേക്കും

ലണ്ടന്‍: ജൂലിയന്‍ നാഗല്‍സ്മാന്‍ ചെല്‍സി പരിശീലകനായേക്കും. പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഗ്രഹാം പോട്ടറെ പുറത്താക്കിയതോടെയാണ് ചെല്‍സി പകരക്കാരനെ തേടുന്നത്. ബയേണ്‍ മ്യൂണിക്ക് പരിശീലക സ്ഥാനത്തുനിന്ന് കഴിഞ്ഞയാഴ്ച പുറത്തായ ജൂലിയന്‍ നാഗല്‍സ്മാന്‍ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക്. ഗ്രഹാം പോട്ടര്‍ക്ക് പകരക്കാരനായി ചെല്‍സി പരിഗണിക്കുന്നതില്‍ മുന്നിലുള്ളത് ഈ 35കാരന്‍ തന്നെ. ക്ലബ്ബും നാഗല്‍സ്മാനും തമ്മില്‍ ധാരണയിലെത്തിയെന്നാണ് സൂചന. 2019- 20 സീസണില്‍ ലെപ്‌സിഗിനെ ചാംപ്യന്‍സ് ലീഗ് സെമിവരെ എത്തിക്കാന്‍ നാഗല്‍സ്മാന് കഴിഞ്ഞിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായതോടെയാണ് ഗ്രഹാം പോട്ടറെ ചെല്‍സി പുറത്താക്കിയത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ആസ്റ്റന്‍ വില്ലയ്‌ക്കെതിരായ രണ്ട് ഗോള്‍ തോല്‍വിയോടെയാണ് നീലപ്പടക്ക് ആദ്യ പത്തിലെ സ്ഥാനം നഷ്ടമായത്. ഗ്രഹാം പോട്ടറിന് കീഴില്‍ പ്രീമിയര്‍ ലീഗിലെ അവസാന 20 മത്സരത്തില്‍ നാല് ജയം മാത്രമാണ് ചെല്‍സിയുടെ സമ്പാദ്യം. ട്രാന്‍സ്ഫര്‍ വിപണിയില്‍ വന്‍തുക നല്‍കി ടീമിനെ അഴിച്ചുപണിതെങ്കിലും തോല്‍വിയില്‍ മാത്രം മാറ്റമുണ്ടായില്ല. അടുത്ത മത്സരത്തില്‍ ലിവര്‍പൂളിനെയാണ് ചെല്‍സിക്ക് നേരിടേണ്ടത്. തൊട്ടുപിന്നാലെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയലിനെതിരെയും ചെല്‍സി ഇറങ്ങും. പുതിയ കോച്ച് എത്തുന്നത് വരെ സഹ പരിശീലകന്‍ ബ്രൂണോ സാല്‍ട്ടര്‍ ചെല്‍സിയെ പരിശീലിപ്പിക്കും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ ചെല്‍സി, ആസ്റ്റണ്‍ വില്ലയോട് തോറ്റിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ തോല്‍വി. ഒല്ലി വാറ്റ്കിന്‍സ്, ജോണ്‍ മക്ഗിന്‍ എന്നിവരാണ് ആസ്റ്റണ്‍ വില്ലയുടെ ഗോളുകള്‍ നേടിയത്. ആസ്റ്റണ്‍ വില്ല ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസിന്റെ പ്രകടനവും ചെല്‍സിയുടെ തോല്‍വിക്ക് കാരണമായി. ഈ തോല്‍വിയോടെയാണ് പോട്ടറുടെ സ്ഥാനം തെറിച്ചത്.

Top